പൊൻകുന്നം/പൂഞ്ഞാർ/പാലാ
റബർ മേഖലയിലെ വിവിധങ്ങളായ പ്രശ്‌നങ്ങളുയർത്തി കേരള കർഷകസംഘം സംഘടിപ്പിച്ച ലോങ് മാർച്ച് ജില്ലയുടെ സമരചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചു. കോട്ടയത്തിന്റെ നട്ടെല്ലായ റബറിനെ സംരക്ഷിക്കാൻ സംയുക്ത പ്രക്ഷോഭമെന്ന ആശയത്തിന് ശക്തിപകർന്ന മാർച്ചിൽ ആയിരങ്ങൾ പങ്കാളികളായി. കേന്ദ്രസർക്കാർ റബറിന് 300 രൂപ താങ്ങുവില നൽകണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് 25, 26 തീയതികളിൽ രാജ്‌ഭവന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിന്റെയും തുടർന്ന് നടക്കുന്ന രാജ്‌ഭവൻ മാർച്ചിന്റെയും മുന്നോടിയായാണ് ലോങ് മാർച്ച് സംഘടിപ്പിച്ചത്.
പൊൻകുന്നത്ത് ആരംഭിച്ച മാർച്ച് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ജാഥാ ക്യാപ്‌ടൻ കെ എം രാധാകൃഷ്ണൻ, വൈസ് ക്യാപ്‌ടൻ ജോസഫ് ഫിലിപ്പ്, മാനേജർ പി എൻ ബിനു, കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവംഗം പ്രൊഫ. എം ടി ജോസഫ്, സ്വാഗതസംഘം ചെയർമാൻ വി ജി ലാൽ, കൺവീനർ അഡ്വ. ബെജു കെ ചെറിയാൻ, സജിൻ വട്ടപ്പള്ളി, എം എസ് സാനു എന്നിവർ സംസാരിച്ചു.
പൂഞ്ഞാർ തെക്കേക്കരയിൽ ആരംഭിച്ച മാർച്ച് മുതിർന്ന സിപിഐ എം നേതാവ് കെ ജെ തോമസ് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു. ഷമീം അഹമ്മദ് ക്യാപ്‌ടനും സി കെ ഹരിഹരൻ വൈസ് ക്യാപ്‌ടനുമായിരുന്നു. ഉദ്‌ഘാടന യോഗത്തിൽ രമേഷ് ബി വെട്ടിമറ്റം അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റിയംഗങ്ങളായ സി എം സിറിയക്, ടി എസ് സ്നേഹധനൻ, ലോക്കൽ സെക്രട്ടറിമാരായ ടി എസ് സിജു, കെ പി മധുകുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. വി എൻ ശശിധരൻ, ജില്ലാ കമ്മിറ്റിയംഗം റോണി ജോസഫ് എന്നിവർ സംസാരിച്ചു.
രണ്ട് മാർച്ചും പാലാ ടൗണിൽ സമാപിച്ചു. ളാലം പാലം ജങ്‌ഷനിൽ ചേർന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, വി ജി വിജയകുമാർ, ജാഥാ ക്യാപ്‌ടൻമാരായ കെ എം രാധാകൃഷ്‌ണൻ, ഷമീം അഹമ്മദ്, കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, പ്രൊഫ. ആർ നരേന്ദ്രനാഥ്, പി എൻ ബിനു, പി എം ജോസഫ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..