19 September Thursday

ഓണത്തിമിർപ്പിൽ സഞ്ചാരികളുടെ കുത്തൊഴുക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

 

കൊല്ലം
ഓണാവധി തിമർപ്പിൽ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി ജില്ലയിലെ വിനോദസഞ്ചാര മേഖല. ഭൂപ്രകൃതിയുടെ സവിശേഷത അനുസരിച്ച്‌ ജില്ലയെ മലനാട്‌, ഇടനാട്‌, തീരപ്രദേശം എന്നിങ്ങനെ തിരിക്കുമ്പോഴും സഞ്ചാരികളുടെ കുത്തൊഴുക്ക്‌ ഒരേപോലെ തുടരുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം, കൊല്ലം നഗരത്തിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന തങ്കശേരി ബീച്ച്, ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം ഡെസ്റ്റിനേഷനും പച്ചപ്പിനാല്‍ സമൃദ്ധവുമായ തെന്മല, സമുദ്രനിരപ്പിൽനിന്ന് 1000അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെന്ററും പാലിന്റെ നീരൊഴുക്കെന്ന്‌ അർഥമാക്കുന്ന പാലരുവി വെള്ളച്ചാട്ടവുമെല്ലാം ലിസ്റ്റില്‍ ഉൾപ്പെടുന്നു. 
ശനി മുതൽ ചൊവ്വാവരെ സാമ്പ്രാണിക്കോടിയിൽ 15720 പേരും ആശ്രാമം അഡ്വഞ്ചർ പാർക്കിൽ ൬൭൭൫പേരും തങ്കശേരി ബ്രേക്ക് വാട്ടർ പാർക്കിൽ ഏകദേശം 6000പേരും സന്ദർശനം നടത്തി. അഡ്വഞ്ചർ പാർക്കിൽ കുട്ടികൾക്ക്‌ –-10, മുതിർന്നവർക്ക്‌ –- 20എന്നിങ്ങനെയും സാമ്പ്രാണിക്കോടിയിൽ 150രൂപയുമാണ്‌ നിരക്ക്‌. വിനോദസഞ്ചാരികൾ അനുദിനം വർധിക്കുന്നയിടമായി അഷ്ടമുടിക്കായലിന്റെ മധ്യത്തിലെ സാമ്പ്രാണിക്കോടി മാറിക്കഴിഞ്ഞെന്ന്‌ തെളിയിക്കും വിധമായിരുന്നു ജനത്തിരക്ക്‌. ശനി–- 1,63,050 രൂപ, ഞായർ–- 2,27,250, തിങ്കൾ–- 9,51,600, ചൊവ്വ–- 1,01,6100എന്നിങ്ങനെയാണ്‌ ഇവിടെനിന്ന് മാത്രം ലഭിച്ച വരുമാനം. വരും അവധി ദിനങ്ങളിലും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തിരക്ക് ഏറുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സെന്റർ അധികൃതർ. മഴ മാറിനിന്നതും തിരക്കു കൂടാൻ കാരണമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top