ഫെബിൻ ജോഷി
ആലപ്പുഴ
ബിരുദ പരീക്ഷയിൽ മികച്ച മാർക്ക് തന്നെ നേടണം, എൽഎൽബി പഠിച്ച് പാസായി വക്കീൽ കോട്ടണിയണം സിനിക്കങ്ങനെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും നിരവധിയാണ്. അമ്മയെയും അച്ഛനെയും അറിവിന്റെ ലോകത്തേക്ക് നയിച്ച പുറക്കാട് പഞ്ചായത്ത് 12–-ാം വാർഡ് മുളക്കത്തറ വീട്ടിൽ സിനി സുധീന്ദ്രൻ (45) ഇനി ബിരുദമെന്ന സ്വപ്‌നത്തിലേക്ക് കാലെടുത്ത് വയ്‌ക്കാനൊരുങ്ങുകയാണ്.
2022ൽ ജില്ലാ പഞ്ചായത്തിന്റെ അതുല്യം പദ്ധതിയിൽ അച്ഛൻ പുഷ്‌കരനെയും (80) അമ്മ ലളിതയെയും (68) പങ്കെടുപ്പിച്ച് സിനി പ്രശംസനേടി. അന്ന് പദ്ധതിയുടെ ഇൻസ്‌ട്രക്‌ടറായിരുന്നു സിനി. അച്ഛൻ മരിച്ച് മൂന്നുമാസം പിന്നിട്ടു. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിലൂടെ പ്ലസ്‌ടു പഠനം പൂർത്തിയാക്കി. ഫലം വന്നതോടെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിഎ സോഷ്യോളജിക്ക് പ്രവേശനം നേടി.
ഭർത്താവ് സുധീന്ദ്രനും മക്കളായ അർജുനും അനന്തനും പിന്തുണച്ചതോടെയാണ് മുമ്പ് തകർന്ന ഉന്നതവിദ്യാഭ്യാസമെന്ന സ്വപ്‌നത്തിന് ജീവൻവയ്‌ക്കുന്നത്. നാല് വർഷ ഡിഗ്രിക്കുശേഷം എൽഎൽബി പഠിക്കണമെന്നാണ് സിനിയുടെ ആഗ്രഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..