17 September Tuesday

ബസിൽ കണ്ടക്ടറെ കുത്തിക്കൊന്ന കേസ്‌ ; പ്രതി പിടിയിലായത്‌ 
പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


കളമശേരി
എച്ച്എംടി കവലയില്‍ ബസിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിൽ കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ ചാമപറമ്പില്‍ വീട്ടില്‍ മിനൂപ് ബിജുവിനെ (28) അറസ്‌റ്റ്‌ ചെയ്‌തത്‌ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ.  ‘അസ്ത്ര’ ബസിലെ കണ്ടക്ടര്‍ ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്ററിനെ (25)യാണ് ശനി പകൽ 12.30ന്‌ മിനൂപ്‌ കൊലപ്പെടുത്തിയത്. 

കൊലപാതകവിവരം അറിഞ്ഞയുടൻ കൊച്ചി സിറ്റി ഡി‌സി‌പി കെ എസ് സുദര്‍ശന്‍, തൃക്കാക്കര അസിസ്റ്റന്റ്‌ കമീഷണര്‍ പി വി ബേബി, കളമശേരി ഇന്‍സ്പെക്ടര്‍ എം ബി ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ കയറി മുങ്ങാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട്‌ റെയില്‍വേ സ്‌റ്റേഷനിലും പരിസരങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കി. കളമശേരി റെയില്‍വേ സ്റ്റേഷനുസമീപം ട്രാക്കില്‍നിന്ന മിനൂപ്‌ ദൂരെനിന്ന്‌ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. മുട്ടം പടിഞ്ഞാറുവശത്തുള്ള പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മറുകരയില്‍വച്ച്‌ സാഹസികമായാണ്‌ പൊലീസ്‌ ഇയാളെ കീഴടക്കിയത്‌. സബ് ഇൻസ്പെക്ടർമാരായ സി ആര്‍ സിങ്, സെബാസ്റ്റ്യന്‍ പി ചാക്കോ, വി വിഷ്ണു എന്നിവരും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

കളമശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതി മിനൂപിനെ റിമാൻഡ് ചെയ്തു. കൊച്ചി സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍  പോക്സോ,  സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ മിനൂപ്‌ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
മിനൂപും ഭാര്യയും ഏറെ നാളുകളായി പിരിഞ്ഞ് താമസിക്കുകയാണ്.  മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top