16 September Monday

സലിം ഒരുക്കി, നൂറ്റാണ്ടുകളുടെ കലവറ

പി ജി ബിജുUpdated: Sunday Sep 8, 2024


മൂവാറ്റുപുഴ
മൂവാറ്റുപുഴ സ്വദേശിയായ സലിമിന്റെ "ഓൾഡ് സൂക്കി'ന്‌ പറയാനുള്ളത്‌ നൂറ്റാണ്ടുകളുടെ കഥകളാണ്‌. ചെറുപ്രായംമുതൽ കൗതുകത്തിന്‌ ശേഖരിച്ചുതുടങ്ങിയ പഴയവസ്തുക്കളുടെ ശേഖരം ഇന്ന്‌ സലിമിന്റെ ഓൾഡ് സൂക്ക് എന്ന സ്ഥാപനത്തെ പഴമയുടെ കലവറയാക്കി.

ഓട്ടക്കാലണമുതൽ ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങളിലെയും ബ്രിട്ടീഷുകാരുടെയും നാണയങ്ങൾവരെ മൂവാറ്റുപുഴ ഉദിനാട്ട് സലിമിന്റെ ശേഖരത്തിലുണ്ട്‌. യാത്രയ്ക്കിടെ കാണുന്ന വസ്‌തുക്കൾ വിലകൊടുത്ത്‌ വാങ്ങും. സമൂഹമാധ്യമ കൂട്ടായ്‌മയിലൂടെയും പുരാവസ്‌തുക്കൾ ശേഖരിക്കും. ഘടികാരങ്ങൾ, ശിൽപ്പങ്ങൾ, കുപ്പികൾ, ഭരണികൾ, മുളകൊണ്ട് നിർമിച്ച പാത്രങ്ങൾ, മരത്തിന്റെ പെട്ടികൾ, പരമ്പരാഗത കാർഷികോപകരണങ്ങളായ കലപ്പ, നുകം, നേഞ്ഞൽ, പറ തുടങ്ങിയവയുമുണ്ട്‌. 234 വർഷം പഴക്കമുള്ള ഖുർആൻ, ഏറ്റവും ചെറിയ ഖുർആൻ, കത്തികൾ, വാളുകൾ, കുന്തം, ഗോത്രവർഗക്കാരുടെ ആയുധങ്ങൾ, വിവിധതരം സ്റ്റാമ്പുകൾ, വൈദ്യുതോപകരണങ്ങൾ, ടൈപ്‌റൈറ്റിങ്‌ മെഷീൻ, ഗ്രാമഫോണുകൾ, കാമറ, വാച്ച്, അരഞ്ഞാണം, കോളാമ്പി,  മൺപാത്രങ്ങൾ, റേഡിയോ തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്‌.

ഗൾഫ്‌ ജീവിതത്തിനിടയിൽ ലഭിച്ച വസ്തുക്കളും ഇക്കൂട്ടത്തിൽ സൂക്ഷിക്കുന്നുണ്ട്‌. മുമ്പ് വീട്ടിലായിരുന്ന വസ്തുക്കൾ ഇപ്പോൾ മൂവാറ്റുപുഴ ഇഇസി മാർക്കറ്റ് റോഡിലെ സ്ഥാപനത്തിലേക്ക്‌ മാറ്റി. വിദ്യാർഥികൾക്കടക്കം സന്ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top