18 September Wednesday

വലച്ച്‌ റെയിൽവേ,
 ആശ്വാസമായി 
കെഎസ്‌ആർടിസി

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


കൊച്ചി
ഓണനാളുകളിൽ ദീർഘദൂരയാത്രക്കാർക്ക്‌ ആശ്വാസമായത്‌ കെഎസ്‌ആർടിസി. അധിക സർവീസുമായി ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്കടക്കം നാട്ടിൽ ഓണം ആഘോഷിക്കാനുള്ള വഴിയൊരുക്കി. ടിക്കറ്റ്‌ കൊള്ളയിൽനിന്ന്‌ യാത്രക്കാരെ രക്ഷിക്കാനുമായി.

ബംഗളൂരു–-എറണാകുളം റൂട്ടിൽ ഏഴ്‌ അധിക സർവീസ്‌ നടത്തി. സാധാരണദിനങ്ങളിൽ നാല്‌ സർവീസാണുള്ളത്‌. ചെന്നൈ, മാനന്തവാടി, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസുണ്ടായി. ഉത്രാടനാളിൽ ഉൾപ്പെടെ  ആവശ്യമനുസരിച്ച്‌ സർവീസ്‌ ക്രമീകരിച്ചു. കൂടുതൽ ബസുകൾ ഇതിനായി എത്തിച്ചു. തിരുവോണദിനത്തിലും അധികമായി മൂന്നു ബംഗളൂരു സർവീസുണ്ട്‌. ചെന്നൈയിലേക്ക്‌ ഒന്നും. യാത്രക്കാർ കെഎസ്‌ആർടിസിയെ കൂടുതലായി ആശ്രയിച്ചത്‌ വരുമാനത്തിലും പ്രതിഫലിച്ചു. 21 ലക്ഷം രൂപയിലധികം പ്രതിദിന കലക്‌ഷൻ എത്തി. സാധാരണദിനങ്ങളിൽ പതിനാലര ലക്ഷംവരെയാണ്‌ ലഭിക്കുന്നത്‌.
തിരുവോണം ആഘോഷിക്കാനുള്ള യാത്ര റെയിൽവേയും ദീർഘദൂര സ്വകാര്യ ബസ്‌ ഓപ്പറേറ്റർമാരും കൊള്ളയ്‌ക്കുള്ള അവസരമാക്കി. അവസാനഘട്ടത്തിലാണ്‌ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്‌. ഈടാക്കിയത്‌ തൽകാൽ ടിക്കറ്റിന്റെ നിരക്കും. മറ്റ്‌ ട്രെയിനുകളിലാകട്ടെ ടിക്കറ്റുമില്ല. ജനറൽ കംപാർട്ട്‌മെന്റുകളിൽ വൻ തിരക്കായിരുന്നു. ഓണം കഴിഞ്ഞ്‌ ജോലിസ്ഥലത്തേക്ക്‌ മടങ്ങാനും ട്രെയിനുകളിൽ ടിക്കറ്റില്ല. ദീർഘദൂര സ്വകാര്യ ബസ്‌ ഓപ്പറേറ്റർമാർ യാത്രക്കാരെ ഊറ്റുന്ന സ്ഥിതിയാണ്‌. ബംഗളൂരുവിലേക്ക്‌ 4500 രൂപവരെയാണ്‌ നിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top