07 October Monday

സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യും: സിറ്റി പൊലീസ്‌ കമീഷണർ

സ്വന്തം ലേഖകൻUpdated: Wednesday Sep 18, 2024

കൊച്ചി
സൈബർ തട്ടിപ്പുകാരെയും ലഹരിമാഫിയയെയും അമർച്ച ചെയ്യാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ. എറണാകുളം പ്രസ്‌ ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമീഷണർ.


ഇന്റർനെറ്റിന്റെ ഉപയോഗം ശരിയായ രീതിയിൽ മനസ്സിലാക്കാത്ത സാധാരണക്കാരാണ്‌ സൈബർ തട്ടിപ്പുകളിൽപ്പെടുന്നവരിൽ ഏറെയും. സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന തരത്തിൽ സൈബർ ക്ലാസുകളും ബോധവൽക്കരണവും ആസൂത്രണം ചെയ്യും. സൈബർ കുറ്റവാളികളെ പിടികൂടാനും സൈബർ തട്ടിപ്പുവഴി നഷ്ടമായ പണം തിരികെ ലഭിക്കാൻ സംവിധാനമൊരുക്കും. ഇതിനായി ഇന്ത്യൻ സൈബർ ക്രൈം കോ–-ഓർഡിനേഷൻ സെന്ററുമായി സഹകരിച്ച്‌ നടപടി സ്വീകരിക്കും.


സാമൂഹ്യവിരുദ്ധരെ 
അമർച്ചചെയ്യും
സാമൂഹ്യവിരുദ്ധരെയും ലഹരി മാഹിയാ സംഘങ്ങളെയും തുടർച്ചയായി നിരീക്ഷിക്കും. അക്രമങ്ങളും ലഹരി ഉപയോഗവും വിൽപ്പനയും തടയാൻ പ്രത്യേക പദ്ധതി രൂപീകരിച്ച്‌ നടപ്പാക്കും. നഗരത്തിലെ കുറ്റവാളികളുടെ മാപ്പിങ്‌ കാര്യക്ഷമമായി നടക്കുന്നുണ്ട്‌. രാത്രികളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ പട്രോളിങ് കാര്യക്ഷമമാക്കും. മയക്കുമരുന്ന്‌ ഉപയോഗിച്ചുള്ള അക്രമങ്ങളാണ്‌ ഏറെയും.


നഗരത്തിൽ ചില പ്രത്യേകയിടങ്ങളും കടകളും മയക്കുമരുന്നിന്റെ വിൽപ്പനകേന്ദ്രങ്ങളായി മാറുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും. മയക്കുമരുന്ന്‌ സംഘത്തെക്കുറിച്ചും വിൽപ്പനക്കാരെക്കുറിച്ചും പൊതുജനങ്ങൾ വിവരം അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. വിവരം നൽകുന്നവരെ വെളിപ്പെടുത്തില്ല. വിവരം നൽകുന്നയാളുടെ വിവരം പുറത്തുപോയാൽ, അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. മാവോയിസ്‌റ്റുകളുടേത്‌ ഉൾപ്പെടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന്‌ കർശന പരിശോധന തുടരുമെന്നും ഭീകരവിരുദ്ധ സ്‌ക്വാഡിന്റെകൂടി ചുമതലയുള്ള കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി.


ഗതാഗതപ്രശ്‌നത്തിന്‌ 
പരിഹാരം കാണും
കാലങ്ങളായി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാൻ പ്രത്യേക പരിഗണന നൽകും. ബോധവൽക്കരണത്തിനൊപ്പം, ട്രാഫിക്‌ പൊലീസ്‌ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. അമിതവേഗം, അനാവശ്യ ഓവർടേക്കിങ്‌, അശ്രദ്ധമായ ഡ്രൈവിങ്‌ എന്നിവ പ്രത്യേകം നിരീക്ഷിച്ച്‌ നടപടി സ്വീകരിക്കുമെന്നും കമീഷണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top