28 September Saturday

സ്‌പായുടെ മറവിൽ സെക്‌സ്‌ റാക്കറ്റ്‌ ; ബംഗ്ലാദേശ്‌ യുവതിയെ രക്ഷിച്ചു; 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


കൊച്ചി
സ്‌പായുടെ മറവിൽ ബംഗ്ലാദേശ്‌ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌ത മൂന്നുപേരെ  പൊലീസ്‌ പിടികൂടി. ബംഗളൂരു സ്വദേശി സെറീന (40), വരാപ്പുഴ സ്വദേശി വിപിൻ (28), തിരുവനന്തപുരം സ്വദേശി ജഗിദ (34) എന്നിവരെയാണ്‌ എളമക്കര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പോണേക്കര മനക്കപ്പറമ്പ്‌ കേന്ദ്രീകരിച്ചുള്ള സെക്‌സ്‌ റാക്കറ്റിൽനിന്ന്‌  ഇരുപത്തിമൂന്നുകാരിയെ പൊലീസ്‌ രക്ഷിച്ചു.

സെറീനയാണ്‌ യുവതിയെ ജഗിദയ്‌ക്ക്‌ കൈമാറിയത്‌. കഴിഞ്ഞദിവസം സെറീനയും ജഗിദയും തമ്മിൽ പണിമിടപാടിനെച്ചൊല്ലി തർക്കമുണ്ടായി. യുവതിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും സ്ഥലത്തില്ലെന്ന്‌ മനസ്സിലാക്കിയ സെറീന അവരെ തട്ടിക്കൊണ്ടുപോയതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്‌ എളമക്കര പൊലീസ്‌ സ്ഥലത്തെത്തി. ഇരുവരുടെയും മൊഴികളിൽ സംശയംതോന്നി വിശദമായി ചോദ്യംചെയ്‌തപ്പോഴാണ്‌ സെക്‌സ്‌ റാക്കറ്റിനെക്കുറിച്ച്‌ അറിയുന്നത്‌. ബംഗ്ലാദേശ് യുവതി വിപിനൊപ്പമുണ്ടെന്ന്‌ ജഗിദ പറഞ്ഞു. ഇവർ വിളിച്ചതനുസിച്ച്‌ യുവതിയുമായി വിപിൻ എത്തി.

സെറീനയടങ്ങുന്ന സംഘം തന്നെ നിരവധിപേർക്ക്‌ കാഴ്‌ചവച്ചതായി ബംഗ്ലാദേശ്‌ യുവതി പറഞ്ഞു. 13 വയസ്സുള്ളപ്പോഴാണ്‌ ഇന്ത്യയിൽ എത്തിയതെന്നും സെക്‌സ്‌ റാക്കറ്റിന്റെ കെണിയിൽപ്പെടുകയായിരുന്നുവെന്നും മൊഴി നൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സെറീനയെയും മറ്റു രണ്ടുപേരെയും അറസ്റ്റ്‌ ചെയ്‌തത്‌. പ്രതികളെ റിമാൻഡ്‌ ചെയ്‌തു. സംഘത്തിൽ കൂടുതൽപേരുണ്ടെന്നാണ്‌ പൊലീസ്‌ നിഗമനം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും.

സഹോദരി, ബംഗാളി... ഒടുവിൽ ബംഗ്ലാദേശുകാരി
സെക്‌സ്‌ റാക്കറ്റ്‌ അംഗമായ സെറീന പൊലീസ്‌ ചോദ്യംചെയ്യലിൽ ആദ്യം പറഞ്ഞത്‌ ബംഗ്ലാദേശുകാരി തന്റെ സഹോദരിയാണെന്നാണ്‌. സെറീനയുടെ ഈ അതിബുദ്ധിതന്നെയാണ്‌ പോണേക്കരയിലെ സ്‌പായുടെ മറവിലുള്ള ലൈംഗികചൂഷണം കണ്ടെത്താനും റാക്കറ്റിൽ അകപ്പെട്ട ബംഗ്ലാദേശ്‌ യുവതിയെ രക്ഷിക്കാനും പൊലീസിനെ സഹായിച്ചത്‌.

യുവതിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിനെ അറിയിച്ചത്‌ സെറീനയാണ്‌. പൊലീസെത്തി ചോദ്യംചെയ്‌തപ്പോൾ സ്‌പായിൽ ജോലിക്ക്‌ നിൽക്കുന്ന സഹോദരിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നുമാണ്‌ സെറീന പറഞ്ഞത്‌. ഒപ്പമുണ്ടായിരുന്ന ജഗിദയാകട്ടെ കാണാതായത്‌ ബംഗാളിയെയാണെന്നും മൊഴിനൽകി. ഇതോടെ പൊലീസ്‌ വിശദമായി ചോദ്യംചെയ്‌തു. ഇതോടെ ഒപ്പമുണ്ടായിരുന്നത്‌ ബംഗ്ലാദേശ്‌ സ്വദേശിനിയാണെന്ന്‌ ഇരുവരും വെളിപ്പെടുത്തി. യുവതി സ്‌നേഹിതനൊപ്പം സ്ഥലംവിട്ടെന്നായി പിന്നീട്‌. എന്നാൽ, അധികം പിടിച്ചുനിൽക്കാനായില്ല. സ്‌പായിലും വീട്ടിലും നിത്യസന്ദർശകനായിരുന്ന വിപിനൊപ്പം യുവതിയെ അയച്ചതായി വെളിപ്പെടുത്തി. ഇരുവരും ആലുവയിലുണ്ടെന്നും പറഞ്ഞു. പൊലീസ്‌ ജഗിദയോട്‌ വിപിനെ വിളിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ്‌ വിപിൻ യുവതിക്കൊപ്പം മനക്കപ്പറമ്പിൽ എത്തിയത്‌. ബംഗളൂരുവിൽനിന്നാണ്‌ സെറീന യുവതിയെ കൊച്ചിയിൽ എത്തിച്ചത്‌. അതിനുമുമ്പും പലയിടങ്ങളിലായി കാഴ്‌ചവച്ചിട്ടുണ്ടെന്നാണ്‌ നിഗമനം. ജോലിക്കായാണ്‌ ഇന്ത്യയിലെത്തിയതെന്നാണ്‌ യുവതി നൽകിയിരിക്കുന്ന മൊഴി. പിന്നീട്‌ സെക്‌സ്‌ റാക്കറ്റിൽ അകപ്പെടുകയായിരുന്നു. മനക്കപ്പറമ്പിലെ വാടകവീട്ടിലാണ്‌ പ്രതികളിൽ ഒരാളായ ജഗിദയുടെ താമസം. അയൽക്കാരുമായി ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ബംഗ്ലാദേശ്‌ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top