ആലുവ
ആലുവ–-കടുങ്ങല്ലൂർ റോഡിലെ തോട്ടക്കാട്ടുകരയിൽ റോഡിന് കുറുകെയുള്ള അക്വഡേറ്റിൽ വാഹനം കുടുങ്ങി മണിക്കൂറോളം ഗതാഗതതടസ്സമുണ്ടായി. നിർമാണജോലിക്ക് ഉപയോഗിക്കുന്ന കോൺക്രീറ്റ് മിക്സുമായി വന്ന റെഡിമിക്സ് വാഹനമാണ് കുടുങ്ങിയത്. ബുധൻ രാവിലെ 7.15 നായിരുന്നു സംഭവം. എടയാറിൽനിന്ന് ഗൂഗിൾ മാപ്പ് നൽകിയ എളുപ്പവഴിയിലൂടെ തോട്ടക്കാട്ടുകര വഴി ദേശീയപാതയിലേക്കു വരികയായിരുന്ന ലോറിയുടെ ക്യാബിൻ ഭാഗം കടന്നശേഷമാണ് കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് പാലത്തിനടിയിൽ കുടുങ്ങിയത്. തിരുവനന്തപുരം സ്വദേശികളായ ഡ്രൈവറും ക്ലീനറുമാണ് ലോറിയിലുണ്ടായിരുന്നത്. പൊലീസും അഗ്നി രക്ഷാസേനയും എത്തിയെങ്കിലും ലോറി നീക്കാനായില്ല. തുടർന്ന് ടയറുകളിലെ വായു നിശ്ചിത അളവിൽ കുറച്ചശേഷം മറ്റൊരു ലോറി സ്ഥലത്തെത്തിച്ച് തള്ളി മാറ്റുകയായിരുന്നു. നഴ്‌സറി വിദ്യാർഥികൾമുതൽ ജോലിക്കാർവരെ ഗതാഗതക്കുരുക്കിൽപ്പെട്ടു. കുറച്ചുനാൾമുമ്പ് ചരക്കുമായി വന്ന മറ്റൊരു വാഹനവും ഇവിടെ കുടുങ്ങിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..