17 September Tuesday
റബര്‍ വിലയിൽ റെക്കോഡ്

ടാപ്പിങ് ഊർജിതമാക്കി കർഷകർ

എ ആർ അനീഷ്Updated: Saturday Aug 17, 2024
മൂലമറ്റം
റബര്‍വില റെക്കോഡിലേക്ക് കുതിക്കുമ്പോള്‍ മലയോര മേഖലകളിലും പ്രതിഫലനം. മഴ കുറഞ്ഞുനിൽക്കുന്നതിനാൽ ജില്ലയിൽ ടാപ്പിങ് ഊർജിതമായി. ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ലെങ്കിലും വിലയില്‍ വലിയ ഇറക്കം ഉടനുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. നിലവില്‍ ആർഎസ്എസ് ഫോറിന് 240 രൂപവരെ നല്‍കി വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നുണ്ട്. അന്താരാഷ്ട്ര വില 206 രൂപയ്ക്ക് മുകളിലാണ്. ആഭ്യന്തര വിലയേക്കാള്‍ 30 രൂപയോളം കുറവാണെങ്കിലും തായ്‌ലന്‍ഡില്‍ ഉൾപ്പെടെ ഉൽപ്പാദനം കുറഞ്ഞതിനാല്‍ നിലവില്‍ ഈ വ്യത്യാസം വലിയഭീഷണിയാകില്ല.
ഒരുകാലത്ത് കോട്ടയവും ഇടുക്കിയും ഉൾപ്പെടെയുള്ള ജില്ലകളിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് കാരണമായത് റബറിന്റെ വളര്‍ച്ചയാണ്. ഇപ്പോള്‍ വില കൂടിയതോടെ ഇടക്കാലത്ത് റബര്‍ മേഖലയില്‍നിന്ന് വിട്ടുനിന്നവരിലും ആവേശം പ്രകടമാണ്. വര്‍ഷങ്ങളായി ടാപ്പിങ് നിലച്ചതോട്ടങ്ങള്‍ പലതും സജീവമായിട്ടുണ്ട്.വില ഇനിയും ഉയരുമെന്ന വിശ്വാസത്തില്‍ കര്‍ഷകര്‍ ചരക്ക് പിടിച്ചുവയ്ക്കുന്ന പ്രവണതയുണ്ട്. ഇത് വിപണിയിലേക്കുള്ള വരവ് കുറച്ചിട്ടുണ്ട്. കൂടുതല്‍ ചരക്ക് വിപണിയിലേക്ക് വന്നാലും ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വില വലിയ തോതില്‍ ഇടിയില്ലെന്ന പ്രതീക്ഷയും കര്‍ഷകര്‍ക്കുണ്ട്.60 ശതമാനം ഡിആർസിയുള്ള ലാറ്റക്സിന് 173 രൂപയാണ് വില. 75 വർഷത്തെ റബർവിപണിചരിത്രം പരിശോധിച്ചാൽ ഈ വിലമുന്നേറ്റത്തിന് പ്രത്യേകതയുണ്ട്. 1950 -ൽ മൂന്ന് രൂപവരെയായിരുന്നു വില. അരനൂറ്റാണ്ട് വില 10 രൂപയിൽത്താഴെ നിന്നു. 1979-ലാണ് വില 10 രൂപയായത്. 2008 -ലാണ് 100 രൂപ പിന്നിട്ടത്. 2011 ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തില്‍ റബര്‍വില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 243 രൂപയിലാണ് വ്യാപാരം നടന്നത്. അതിനുമുമ്പോശേഷമോ ഈ വിലയ്ക്ക് റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് അവസാനമാകുമ്പോല്‍ വില 275 കടക്കുമെന്നാണ് ഈ രംഗത്തുള്ള പറയുന്നത്.റബറിന്റെ വില പെട്ടെന്ന് കൂടാന്‍ കാരണങ്ങള്‍ പലതാണ്. കണ്ട ക്ഷാമവും ആഗോളതലത്തില്‍ ഉൽപ്പാദനം കുറഞ്ഞതുമാണ് അതില്‍ പ്രധാനം. ഈ നില തുടര്‍ന്നാല്‍ ഒരു മാസത്തിനകം സര്‍വകാല റെക്കോഡിലേക്ക് വിലയെത്തും.
പാല്‍ വിൽപ്പന 
കുറഞ്ഞു
ഷീറ്റിന്റെവില കൂടി നില്‍ക്കുന്നതിനാല്‍ റബര്‍പാല്‍ വിൽപ്പന നടത്തുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് കാലത്ത് റബര്‍പാല്‍ വില്പന കേരളത്തില്‍ വ്യാപകമായത്. തൊഴിലാളികളുടെ അഭാവവും ജോലിഭാരം കൂടിയതുമാണ് പലരെയും പാല്‍ വിൽപ്പനയ്ക്ക് പ്രേരിപ്പിച്ചത്. തോട്ടത്തിലെത്തി ശേഖരിക്കുമെങ്കിലും പാല്‍വില കിട്ടാന്‍ 15 മുതല്‍ 25 ദിവസംവരെ കാത്തിരിക്കണം. ഇതും കര്‍ഷകരെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top