17 September Tuesday

ആനയിറങ്ങും മൺചാരുതയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

 ശാന്തൻപാറ

ആനത്താരയിൽ മണ്ണുകൊണ്ട് ഒരു അണക്കെട്ട്, അതാണ് ആനയിറങ്കൽ. കോൺക്രീറ്റും സുർക്കിയുമൊന്നുമല്ല അണക്കെട്ടിന് പിൻബലം. കാളകൾ ചവിട്ടിക്കുഴച്ച പശമണ്ണ് ഉപയോഗിച്ച് നിർമിച്ചതാണിത്. മണ്ണ് ഒലിച്ചുപോകാതിരിക്കാൻ കരിങ്കല്ലും അടുക്കിയിട്ടുണ്ട്. പന്നിയാർ ജല വൈദ്യുത പദ്ധതിക്കുവേണ്ടി പൊൻമുടി ജലാശയത്തിലേക്ക് വെള്ളം എത്തിക്കുന്നതിനായി 1963-ലാണ് അണക്കെട്ട് നിർമിച്ചത്. 
     മൂന്നാറിൽനിന്ന് 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഒരുവശം വനമേഖലയാലും മറ്റുവശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും ചുറ്റപ്പെട്ടിരിക്കുന്നു. കാലവർഷത്തിൽ പന്നിയാർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് കോട്ടപോലെ സംരക്ഷണമൊരുക്കുന്നു. വെള്ളം കുടിക്കാനായി അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ആനകൾ എത്തുന്നതിന്റെ പേരിലാണ് ഈ പ്രദേശത്തെ ആനയിറങ്കൽ എന്ന് വിളിച്ചുതുടങ്ങിയത്. 
        അരിക്കൊമ്പൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയുടെ ശുപാർശയിൽ അണക്കെട്ടിൽ ബോട്ടിങ്‌ നിരോധിച്ചത് വിനോദസഞ്ചാരത്തിന്‌ കനത്തതിരച്ചടിയായി. ഹൈഡൽ ടൂറിസത്തിന്റെ പാർക്ക് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ബോട്ടിങ്‌ നിരോധിച്ചതിലൂടെ ടൂറിസംവകുപ്പിന് വൻവരുമാന നഷ്ടമുണ്ടായിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top