08 September Sunday
ഉജ്ജീവനത്തിലൂടെ 17 ലക്ഷം രൂപയുടെ പദ്ധതികള്‍

അതിദരിദ്രരുടെ കൈപിടിച്ച് കുടുംബശ്രീ

നന്ദു വിശ്വംഭരൻUpdated: Friday Jul 26, 2024

ഏലപ്പാറയിൽ ‘ഉജ്ജീവനം’ പദ്ധതിയിൽ ആരംഭിച്ച പെട്ടിക്കട

 
തൊടുപുഴ
അതിദരിദ്ര കുടുംബങ്ങളിലേക്ക് ഉപജീവനമാർ​ഗങ്ങൾ എത്തിച്ച് കുടുംബശ്രീയും. ‘ഉജ്ജീവനം’ പദ്ധതിയിലൂടെയാണ് കുടുംബശ്രീ അതിദരിദ്രരുടെ കണ്ണീരൊപ്പുന്നത്. ഇത്തരം കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കാൻ ആവിഷ്‍കരിച്ച പദ്ധതിയാണ് ഉജ്ജീവനം. ഇതിലൂടെ അതിദാരിദ്യ്രത്തിൽനിന്ന് കരകയറാൻ സാധിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി പദ്ധതികൾ തയാറാക്കുകയും വ്യക്തി​ഗത പദ്ധതികൾക്ക് പരമാവധി 50,000 രൂപവരെ സ്റ്റാർട്ട്അപ് ഫണ്ട് നൽകുകയും ചെയ്യും. 2023–-24 സാമ്പത്തിക വർഷത്തിൽ തുടങ്ങി ജില്ലയിൽ 42 കുടുംബങ്ങൾക്കായി 17,77,000 രൂപയുടെ ഉപജീവന പദ്ധതികളാണ് നടക്കുന്നത്. വരുമാന​ദായക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യവും സാമ്പത്തിക സഹായവും നൽകി സ്വയം പര്യാപ്‍തത ഉറപ്പുവരുത്തുകയാണ് സർക്കാർ. 
ചോദിച്ചും 
കണ്ടറിഞ്ഞും
ഭവന സന്ദർശനം, പദ്ധതി തയാറാക്കൽ, സാധുത പരിശോധന, മൊബൈൽ ആപ്പ് എൻട്രി, സ്‍കിൽ പരിശീലനം, സാമ്പത്തിക സഹായം അനുവദിക്കൽ എന്നീ ഘട്ടങ്ങൾക്ക് ശേഷമാണ് പദ്ധതി ആരംഭിക്കുക. അതിദാരിദ്ര നിർമാർജന പദ്ധതിയിലുൾപ്പെട്ട വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുടുംബശ്രീ സോഷ്യൽ ഡെവലപ്‍മെന്റെ കമ്യൂണിറ്റി റിസോഴ്‍സ് പേഴ്‍സൺമാരെ(എസ്ഡിസിആർപി) നിയമിച്ചിട്ടുണ്ട്. ജില്ലയിൽ 13 പേരാണ് ഭവനസന്ദർശനത്തിനുള്ളത്. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഒരുവീട്ടിൽ ചെലവഴിച്ച് ആവശ്യങ്ങൾ മനസിലാക്കി തുടങ്ങാനുദേശിക്കുന്ന പദ്ധതി രേഖപ്പെടുത്തണം. ഇതുപ്രകാരം കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരാണ് പദ്ധതി തയറാക്കുക. വ്യക്തി​കൾക്ക് 50,000 രൂപയും ​ഗ്രൂപ്പുകൾക്ക് ഒരം​ഗത്തിന് 50,000 എന്ന രീതിയിൽ പരമാവധി 2,50,000 രൂപയുമാണ് നൽകുന്നത്. എൻആർഎൽഎം ഫണ്ടിൽനിന്നാണ് തുക വിനിയോ​ഗിക്കുക. 
​ഗാർമെന്റ്സ്, വുഡ് ക്രാഫ്‍റ്റ് യൂണിറ്റ്, ആട്, കോഴി, മുട്ടക്കോഴി, പശു വളർത്തൽ, തയ്യൽ യൂണിറ്റ്, തുണിസഞ്ചി നിർമാണ യൂണിറ്റ്, ലോട്ടറിക്കട, കിയോസ്‍ക്, പലചരക്കുകട, പെട്ടിക്കട, കുട നിർമാണ യൂണിറ്റ് തുടങ്ങിയവയാണ് ജില്ലയിൽ തുടങ്ങിയിട്ടുള്ളത്. വേണ്ടവർക്ക് സ്‍കിൽ പരിശീലനവും നൽകും. ഉജ്ജീവനം രണ്ടാംഘട്ടത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ നാലാം 100 ദിന കർമ പരിപാടിയിലും അതിദാരിദ്ര നിർമാർജന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഉപജീവനം ഉറപ്പാക്കാൻ തുക അനുവദിച്ചിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top