കണ്ണൂർ
ജില്ലയിൽ അഞ്ച് ആയുഷ് സ്ഥാപനങ്ങൾക്കുകൂടി ഗുണനിലവാര മാനദണ്ഡമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്‌പിറ്റൽസ് (എൻഎബിഎച്ച്) അംഗീകാരം. പട്ടുവം, കതിരൂർ കാങ്കോൽ ആയുർവേദ ഡിസ്പൻസറികൾക്കും കല്യാശേരി, മട്ടന്നൂർ ഹോമിയോ ഡിസ്പൻസറികൾക്കുമാണ് ദേശീയ സർട്ടിഫിക്കേഷൻ. ജില്ലയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയ 57 സ്ഥാപനങ്ങളിൽ 13 എണ്ണത്തിനാണ് ആദ്യഘട്ടത്തിൽ എൻഎബിഎച്ച് അംഗീകാരം ലഭിച്ചത്. നിലവിൽ 18 ആയുഷ് സ്ഥാപനങ്ങൾ അംഗീകാരം നേടി.
പുതുതായി സർട്ടിഫിക്കേഷൻ ലഭിച്ച സ്ഥാപനങ്ങളുടെ മാനദണ്ഡ പരിശോധന നാഷണൽ അസസർ ഡോ. ബി സജിനിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർത്തിയാക്കി. അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആറുമാസമായി പുരോഗമിക്കുന്നുണ്ട്. സ്ഥാപന നവീകരണവും രോഗീ സൗഹൃദമാക്കുന്നതിനുള്ള സൗകര്യമൊരുക്കലും പഞ്ചായത്ത് ഭരണസമിതികൾ പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള ജില്ലാ ആയുഷ് ഹെൽത്ത് സൊസൈറ്റിയാണ് പ്രവർത്തനം ഏകോപിപ്പിച്ചത്.
പ്രാഥമികാരോഗ്യസേവനം പരമാവധി നൽകുക, ആരോഗ്യ പദ്ധതികൾ നടപ്പാക്കുക, രോഗപ്രതിരോധ പ്രവർത്തനം സംഘടിപ്പിക്കുക എന്നിവയാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ ഉത്തരവാദിത്വം . ജീവിതശൈലീ രോഗ നിയന്ത്രണ പരിശോധന, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം, സാന്ത്വനപരിചരണം, വാർധക്യകാല പരിചരണം എന്നിവയും നടപ്പാക്കുന്നു. യോഗാ പരിശീലനവുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..