28 September Saturday

കതിരൂർ ബാങ്ക്‌ വി വി കെ– ഐ വി ദാസ്‌ പുരസ്‌കാരം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കതിരൂർ സർവീസ്‌ സഹകരണ ബാങ്കിന്റെ വി വി കെ സാഹിത്യ പുരസ്കാരം നേടിയ ബെന്യാമിൻ, ഐ വി ദാസ് മാധ്യമ പുരസ്കാരം നേടിയ മനോഹരൻ മോറായി, അരുൺകുമാർ എന്നിവർ സഹകരണ മന്ത്രി വി എൻ വാസവനൊപ്പം

തലശേരി
കതിരൂർ സർവീസ്‌ സഹകരണ ബാങ്കിന്റെ  വി വി കെ–-ഐ വി ദാസ്‌ പുരസ്‌കാരങ്ങൾ മന്ത്രി വി എൻ വാസവൻ സമർപ്പിച്ചു. വി വി കെ സാഹിത്യപുരസ്‌കാരം ബെന്യാമിനും ഐ വി ദാസ്‌ മാധ്യമ പുരസ്‌കാരം ദേശാഭിമാനി മുൻ ചീഫ്‌ ന്യൂസ്‌ എഡിറ്റർ  മനോഹരൻ മോറായിയും ഡോ. അരുൺകുമാറും (റിപ്പോർട്ടർ ടിവി) ഏറ്റുവാങ്ങി. ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ അധ്യക്ഷനായി. നടി ഗായത്രി വർഷ മുഖ്യാതിഥിയായി.   
സഹകരണ ജോയന്റ്‌ രജിസ്‌ട്രാർ വി രാമകൃഷ്‌ണൻ സംസാരിച്ചു. സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ കതിരൂർ പഞ്ചായത്തിനെയും വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെയും മന്ത്രി ആദരിച്ചു.  പൊന്ന്യം ചന്ദ്രൻ സ്വാഗതവും പി സുരേഷ്‌ബാബു നന്ദിയും പറഞ്ഞു.   വി വി കെ പുരസ്‌കാരം ലഭിച്ച കവി കെ ജി ശങ്കരപ്പിള്ളക്ക്‌ ചടങ്ങിൽ പങ്കെടുക്കാനായില്ല.  പുരസ്‌കാരത്തുക മനോഹരൻ മോറായിയും  അരുൺകുമാറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകും. 
 
സന്തോഷിപ്പിക്കലല്ല എഴുത്തുകാരന്റെ 
ദൗത്യം: ബെന്യാമിൻ
കതിരൂർ
എല്ലാവരെയും സന്തോഷിപ്പിക്കലല്ല, ചിലരെയെങ്കിലും വെറുപ്പിക്കൽകൂടിയാണ്‌ എഴുത്തുകാരന്റെ ദൗത്യമെന്ന്‌ നോവലിസ്‌റ്റ്‌ ബെന്യാമിൻ. കതിരൂർ ബാങ്ക്‌ വി വി കെ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമാകെ എഴുത്തുകാർ ആക്രമിക്കപ്പെടുകയാണ്‌. അക്ഷരങ്ങളിലൂടെ സത്യം വിളിച്ചുപറയുന്നവരാണ്‌ ആക്രമിക്കപ്പെടുന്നത്‌. കറുത്ത വംശജർക്കെതിരായ വിവേചനം വർധിക്കുകയും ശുദ്ധരക്തവാദം വീണ്ടും ഉയരുകയുംചെയ്യുന്നു. സൽമാൻ റുഷ്‌ദി പറഞ്ഞതുപോലെ, തലയറുക്കപ്പെട്ടാലും സത്യം വിളിച്ചുപറയുകതന്നെയാണ്‌ എഴുത്തുകാരന്റെ ദൗത്യം–-ബെന്യാമിൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top