08 September Sunday

നിരവധി വീടുകൾക്ക്‌ നാശം കരിയാടും ചൊക്ലിയിലും ചുഴലിക്കാറ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ചുഴലിക്കാറ്റിൽ ഓടിളകി പാറിപ്പോയ ഒളവിലം തൃക്കണ്ണപുരം പറക്കുന്നുമ്മൽ ബാലന്റെ വീട്

പാനൂർ
കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ കരിയാട് പടന്നക്കര ഭാഗങ്ങളിലും, ചൊക്ലി ഒളവിലം മേഖലയിലും വ്യാപകനാശം. വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം താറുമാറായി. ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കരിയാട് പടന്നക്കര ശ്രീനാരായണ സാംസ്കാരികകേന്ദ്രത്തിനു സമീപമുള്ള  വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്.  കുഞ്ഞിക്കണ്ടി ബാലന്റെ വീടിന് മുകളിൽ മരംവീണു മേൽക്കുര തകർന്നു. അകത്ത് കിടക്കുകയായിരുന്ന ബാലനെ മക്കൾ രക്ഷിച്ചു. കുഞ്ഞിക്കണ്ടി പ്രശാന്തിന്റെ വീട്‌ ഭാഗീകമായി തകർന്നു. ഓടുകൾ വീണ്‌ മുറ്റത്തുണ്ടായിരുന്ന കാറിന്റെ ഗ്ലാസ് തകർന്നു. വൈദ്യുതി തൂൺ പൊട്ടിവീണ്‌ മിനാർ ഹൗസിൽ നഫീസുവിന്റെ വീട്ടുമതിൽ തകർന്നു. തെങ്ങുകൾ വീണ്‌ വടവിൽ ഹാജറയുടെ വീടിന്റെ  മതിലുകൾ നിലംപൊത്തി. എടോളി ദാസന്റെ വീടിനും നാശമുണ്ടായി. മുള്ളൽ വലിയത്ത് സുനിതയുടെ പശുത്തൊഴുത്ത്‌  തെങ്ങുവീണ്‌ തകർന്നു. നഗരസഭാ കൗൺസിലർമാരായ ബിന്ദു മോനാറത്ത്, എ എം രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. 
  ഒളവിലം തൃക്കണ്ണാപുരം ക്ഷേത്ര പരിസരത്തുണ്ടായ ചുഴലിക്കാറ്റിൽ അഞ്ച്‌ വീടുകളുടെ മുകളിൽ മരങ്ങൾവീണ്‌ ഭാഗികമായി തകർന്നു. നായ്പാടി ബാബൂട്ടി, നായ്പാടി ജയൻ, പറുകുന്നുമ്മൽ ബാലൻ, നായ്പാടി സുരേന്ദ്രൻ, നായ്പാടി വികാസ് എന്നിവരുടെ വീടിന്റെ മുകളിൽ മരംവീണ്‌ കേടുപാടുകൾ സംഭവിച്ചു. 
പാനൂർ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ കാന്തോളിൽ വിനീഷിന്റെ വീട്ടുപറമ്പിലെ തേക്കുമരം കടപുഴകി വീണു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ രമ്യ, വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചു. പ്രദേശവാസികളുടെയും ചൊക്ലി ചുമട്ടു തൊഴിലാളികളുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി. വീടുകൾക്ക്‌ ഷീറ്റുപാകൽ ഉൾപ്പെടെയുള്ള പ്രവൃത്തിയും നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top