24 September Tuesday

കൂൺകൃഷിയിലെ വിജയഗാഥ

മനോഹരൻ കൈതപ്രംUpdated: Tuesday Sep 24, 2024

രാഹുൽ ഗോവിന്ദ് കൂൺ കൃഷിഫാമിൽ

ഇരിട്ടി
ആറുവർഷത്തെ മർച്ചന്റ് നേവി ജോലിക്കുശേഷം  മീത്തലെ പുന്നാട്ടെ രാഹുൽ ഗോവിന്ദ് ‘കരകയറിയത് അമ്മയ്‌ക്കുവേണ്ടിയാണ്. അമ്മയ് ക്കൊപ്പംചേർന്ന് വീട്ടിലെ കുഞ്ഞു ഷെഡ്ഡിൽ ആരംഭിച്ച കൂൺകൃഷിക്ക് ഇന്ന് ദേശീയ മില്ലേനിയം ഫാർമർ ഓഫ് ഇന്ത്യാ പുരസ്കാരത്തിളക്കമുണ്ട്‌. കാർഷികമേഖലയിൽ മികവ് പുലർത്തി സാമ്പത്തികഭദ്രത നേടുന്ന കർഷകർക്ക്‌ കൃഷിജാഗരണും മഹീന്ദ്ര കമ്പനിയുംനൽകുന്ന ബഹുമതിയാണിത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ  ദുബായ് ഭരണാധികാരിയുടെ കൃഷി കൺസൾട്ടന്റും മലയാളിയുമായ ബിജു ആൽബിൻ അടക്കം നിരവധി രാജ്യങ്ങളിൽനിന്നെത്തിയ  അതിഥികളുടെ സാന്നിധ്യത്തിലാണ്‌  രാഹുൽ പുരസ്കാരം സ്വീകരിച്ചത്‌. 
 80 ശതമാനം ഊഷ്മാവിലുള്ള 600 ചതുരശ്ര അടി ഫാമാണ്‌ രാഹുലിന്റെ കൃഷിയിടം.  ശാസ്‌ത്രീയമായി പായ്‌ക്ക്‌ചെയ്ത്‌  ‘മൺസൂൺ മഷ്‌റൂം’ എന്ന ബ്രാൻഡിലാണ്‌ കേരളത്തിലുടനീളം  വിറ്റഴിക്കുന്നത്‌. കൃഷിവിജ്ഞാനകേന്ദ്രത്തിൽനിന്നുള്ള പരിശീലനത്തിനൊപ്പം ദൈനംദിന കൃഷിയനുഭവങ്ങളും  സ്ഥിരോത്സാഹവുമാണ്‌ വിജയത്തിനടിസ്ഥാനം.   കൂൺകൃഷി പരിശീലകനായ  ഈ മുപ്പത്തിമൂന്നുകാരൻ നിരവധി പേരെ  ഈ സംരംഭത്തിലേക്കെത്തിച്ചു.   മൺസൂൺ മഷ്‌റൂം എന്ന യു ട്യൂബ് ചാനൽ വഴിയും  കൃഷിപാഠംപകർന്നു. വൈക്കോൽ മാധ്യമത്തിലായിരുന്ന  കൃഷി  ‘മഷ് പല്ലറ്റ്’ എന്ന നൂതനരീതിയിലേക്ക്‌ മാറ്റി. അറക്കപ്പൊടിയിൽ പോഷകങ്ങൾചേർത്ത് കാലിത്തീറ്റപോലെ പല്ലറ്റ്‌ രൂപത്തിലാക്കിയാണ് മഷ്‌ പല്ലറ്റ്‌ തയ്യാറാക്കുന്നത്‌. ചോളത്തിലാണ്  വിത്ത്‌ വളർത്തൽ. 21 ദിവസംകൊണ്ട്‌ വിളവെടുക്കാനാകും. ഒരു കിലോയ്ക്ക്  500 രൂപയാണ്‌ വില. 100 ഗ്രാം പായ്‌ക്കറ്റുകളാക്കിയാണ്‌  വിൽപ്പന.
രമ്യാ നിവാസിൽ പി എം ഗോവിന്ദൻനമ്പ്യാരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ: അനുശ്രീ. മകൻ: റയാൻ രാഹുൽ.  ഫോൺ: 98959 12836. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top