08 September Sunday
Lightning

മിന്നൽച്ചുഴലി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ചുഴലിക്കാറ്റിൽ നാല്‌ കൂറ്റൻ മരങ്ങൾ വീണ്‌ തകർന്ന പരിക്കളത്തെ നിട്ടൂർ സരോജിനിയമ്മയുടെ വീട്

കണ്ണൂർ
അടിമുടി ചുഴറ്റിയെറിഞ്ഞ അതിവേഗക്കാറ്റിൽ നടുങ്ങി ജില്ല. ബുധനാഴ്‌ച അർധരാത്രിയോടെ ആഞ്ഞുവീശിയ കാറ്റ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻനാശനഷ്‌ടങ്ങളുണ്ടാക്കി. രാത്രി 11.30നും ഒന്നിനുമിടയിലാണ്‌ കാറ്റ്‌ വീശിയത്‌. പെരിങ്ങോത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രപരിധിയിൽ രാത്രി 12ന്‌ വിശീയ കാറ്റ്‌ മണിക്കൂറിൽ  63 കിലോമീറ്റർ വേഗമാണ്‌  രേഖപ്പെടുത്തിയത്‌. കണ്ണൂർ വിമാനത്താവളത്തിലെ നിരീക്ഷണകേന്ദ്രത്തിൽ 12.30 ഓടെ വീശിയ കാറ്റ്‌ മണിക്കൂറിൽ 60 കിലോമീറ്റർ വേഗവും രേഖപ്പെടുത്തി. കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മിന്നൽച്ചുഴലിയാണ്‌ വിശീയതെന്ന പ്രാഥമിക നിഗമനത്തിലാണ്‌ കാലാവസ്ഥാ നിരീക്ഷണവിഭാഗം. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിലെ  റഡാർ സെന്ററിന്റെ പ്രാഥമികനിഗമനം ഇതുതന്നെയാണ്‌.
ബസ്സിനു മുകളിൽ മരംവീണു
കൂത്തുപറമ്പ്
ബുധനാഴ്ച അർധരാത്രിയോടെയുണ്ടായ ശക്തമായ കാറ്റിൽ ബസിനു മുകളിൽ മരം കടപുഴകി വീണു.  മാധവി ബസ്സിന് മുകളിലാണ് മരം വീണത്. ചെറിയ കേടുപാടുണ്ടായി.
വീണ്ടും വീശിയേക്കാം
ബുധനാഴ്‌ച അർധരാത്രി ജില്ലയിൽ നാശംവിതച്ച കാറ്റ്‌ വ്യാഴം പകലും ഒരു മിനിറ്റ്‌ ദൈർഘ്യത്തിൽ ആഞ്ഞുവീശി. 40 മുതൽ 50 കിലോമീറ്റർവരെ വേഗത്തിലാണ്‌ പകൽ കാറ്റ്‌ വീശിയത്‌.  രണ്ടു ദിവസംകൂടി മിന്നൽച്ചുഴലി പ്രതീക്ഷിക്കാമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പു നൽകുന്നത്‌.  ബുധനാഴ്‌ച മിന്നലും ഇടിയോടുകൂടി മഴയുമുണ്ടായിരുന്നെങ്കിലും നാശംവിതച്ചത്‌ അതിവേഗത്തിൽ വീശിയ കാറ്റാണ്‌. തൃശൂരിൽ രണ്ടു ദിവസം മുമ്പ്‌  വീശിയതും മിന്നൽ ചുഴലിയാണെന്നാണ്‌ നിഗമനം. 
 
എന്താണ്‌ മിന്നൽച്ചുഴലി
തുലാവർഷത്തിലും വേനൽമഴയിലുമാണ്‌ മിന്നൽച്ചുഴലി അഥവാ ഗസ്‌റ്റിനാഡോ പ്രതിഭാസം സാധാരണ കാണാറുള്ളതെന്ന്‌ കാലാവസ്ഥാ വിദഗ്‌ധൻ രാജീവൻ എരിക്കുളം പറഞ്ഞു. അന്തരീക്ഷ താപനില വർധിക്കുകയും മഴമേഘങ്ങൾ രൂപപ്പെട്ട്‌ അന്തരീക്ഷം തണുക്കുകയും ചെയ്യുമ്പോഴാണ്‌ മിന്നൽച്ചുഴലി രൂപപ്പെടുന്നത്‌. 110 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞുവീശാൻ ശക്തിയുള്ളവയാണ്‌ മിന്നൽച്ചുഴലികൾ. മൂന്നു മിനിറ്റുമുതൽ പത്തു മിനുറ്റുവരെമാത്രം ദൈർഘ്യത്തിൽ വീശിയാൽപോലും വൻനാശനഷ്‌ടങ്ങളുണ്ടാകും. പസഫിക്‌ സമുദ്രത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റും മിന്നൽച്ചുഴലിക്ക്‌ കാരണമായേക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു.   
 
മിനിറ്റുകൊണ്ട്‌ 
വിതച്ചത്‌ വൻനാശം
മിനിറ്റുകൾമാത്രം ദൈർഘ്യമുണ്ടായിരുന്ന കാറ്റ്‌ ജില്ലയിൽ വിതച്ചത്‌ വൻനാശം. ഇരിട്ടി മേഖലയിൽ മാത്രം 30 വീടുകൾ തകർന്നു. കെഎസ്‌ഇബിയുടെ 50 തൂണുകളും പത്ത്‌ ഹൈടെൻഷൻ ലൈനുകളും 20 ലോടെൻഷൻ ലൈനുകളും തകർന്നു. പേരാവൂർ മേഖലയിൽ പേരാവൂർ, കണിച്ചാർ, കൊട്ടിയൂർ, കേളകം, മുഴക്കുന്ന്‌ പഞ്ചായത്തുകളിൽ നിരവധി വീടുകൾ തകർന്നു. വൈദ്യുത പോസ്‌റ്റുകൾ തകർന്ന്‌ വീണ് ഗതാഗതം തടസ്സപ്പെട്ടു. പാനൂർ മേഖലയിലെ കുളവിലത്തും കരിയാടും  പുളിയനമ്പ്രത്തും വ്യാപകനാശനഷ്‌ടമുണ്ടായി. മട്ടന്നൂർ തില്ലങ്കേരി, പൂന്തലോട്‌, പുള്ളിപ്പൊയിൽ, തലച്ചങ്ങാട്‌, നായാട്ടുപാറ മേഖലകളിലും അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളിലും വീടുകൾ തകർന്നു. ആലക്കോട്‌ കൂവേരി, കൊട്ടക്കാനം, എളമ്പേരംപാറ മേഖലകളിൽ  വീടുകളുടെ മേൽക്കൂര തകർന്നു. റബർകൃഷി നശിച്ചു. മയ്യിൽ വില്ലേജിൽ 15ൽപരം വീട്‌ തകർന്നു. കുറ്റ്യാട്ടൂർ, ചെക്കിക്കുളം, പെരുമാച്ചേരി, തളിപ്പറമ്പ്‌, പാപ്പിനിശേരി മേഖലകളിലും വ്യാപകനാശമുണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top