17 September Tuesday

എൻഡോസൾഫാൻ മേഖലയിൽ 5 കോടിയുടെ ഓണസമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
കാസർകോട്‌
കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജില്ലയിലെ എൻഡോസൾഫാൻ അതിജീവിതങ്ങൾക്ക്‌ അഞ്ചുകോടിയുടെ സാമ്പത്തിക സഹായവുമായി സംസ്ഥാന സർക്കാർ. എൻഡോസൾഫാൻ ലിസ്‌റ്റിലുള്ള  ദുരിതബാധിതരായ 5293 പേർക്കാണ്‌ സഹായം നൽകുന്നതെന്ന്‌ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.  
സാമൂഹ്യ സുരക്ഷാമിഷൻ വഴി വിവിധ പദ്ധതികളിലൂടെയാണ്‌ അഞ്ചുമാസത്തെ കുടിശിക അടക്കമുള്ള ധനസഹായം നൽകുന്നത്‌. 
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി  സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘സ്നേഹസാന്ത്വനം’ പദ്ധതി പ്രകാരമാണ്‌ സഹായം. 1200, 1700, 2200 രൂപ നിരക്കിലാണ് പ്രതിമാസ പെൻഷൻ. തദ്ദേശ സ്ഥാപനങ്ങളി നിന്ന് ഭിന്നശേഷി പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും ഭിന്നശേഷി പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിത ബാധിതരായ മറ്റുള്ളവർക്ക് 1200 രൂപയും വീതം പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്‌.
ഇതിനുപുറമെ, സ്പെഷ്യൽ ആശ്വാസകിരണം പദ്ധതി പ്രകാരം എൻഡോസൾഫാൻ ദുരിത ബാധിതരെ പരിചരിക്കുന്നവർക്ക്  700 രൂപ നിരക്കിൽ നൽകുന്ന പ്രതിമാസ ധനസഹായം 775 പേർക്കും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആശ്വാസകിരണം എന്ന പേരിൽ സംസ്ഥാനത്താകെ പത്തുകോടിയുടെ സഹായമാണ്‌ സംസ്ഥാനത്താകെ ഈ ഓണക്കാലത്ത്‌ നൽകുന്നത്‌. അഞ്ചു മാസത്തെ കുടിശിക ഭിന്നശേഷി പെൻഷനടക്കമാണിത്‌. ആശ്വാസകിരണം പദ്ധതിയിൽ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാക്കിയവർക്ക്‌  അഞ്ചുമാസത്തെ ധനസഹായം നൽകും. 
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മുഖേന  വിതരണം ആരംഭിച്ചു.  പൂർണമായും കിടപ്പിലായ രോഗികളെയും മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്കുള്ള പെൻഷനാണ്‌  ആശ്വാസകിരണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top