17 September Tuesday
എന്‍ഡോസള്‍ഫാന്‍ ദുരിതംകേട്ട്‌ വനിതാകമീഷൻ

അമ്മമാർക്കും ക്യാമ്പൊരുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

എൻഡോസൾഫാൻ ദുരിതമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ കേരള വനിതാ കമീഷൻ കലക്ടറേറ്റിൽ സംഘടിപ്പിച്ച പബ്ലിക്‌ ഹിയറിങ്ങിൽ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവിയുമായി അമ്മമാർ സംസാരിക്കുന്നു. കമീഷൻ അംഗം പി കുഞ്ഞായിഷ സമീപം

കാസർകോട്‌

എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന്  വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്കായി കമീഷന്‍ കലക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 
ചര്‍ച്ചയില്‍ ഉരിതിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കുക. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍  സര്‍ക്കാര്‍  നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് പബ്ലിക് ഹിയറിങ്ങിൽ നടന്നത്‌. കഴിഞ്ഞ വര്‍ഷം മുതലാണ്  വനിതാ കമീഷന്റെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍  ഹിയറിങുകള്‍ നടത്തിവരുന്നത്.  കാഞ്ഞങ്ങാട് കഴിഞ്ഞ വര്‍ഷം ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്ക് വൈദ്യപരിശോധനാ ക്യാമ്പുകള്‍, ആഴ്ചയില്‍ വീടുകളില്‍ വന്നുപോകുന്ന കൗണ്‍സിലര്‍മാരുടെ സേവനം, ബഡ്‌സ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി കാര്യക്ഷമമാക്കല്‍ തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
 കമീഷന്‍ അംഗം പി കുഞ്ഞായിഷ അധ്യക്ഷയായി. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ പി സുര്‍ജിത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി രാജ് എന്നിവര്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന ചര്‍ച്ച നയിച്ചു.
കമീഷന് മുമ്പിലെത്തിയത‍്  ആവശ്യങ്ങൾ നിരവധി

കേന്ദ്രീകൃത പാലിയേറ്റീവ് കെയര്‍ ആശുപത്രി സ്ഥാപിക്കണം, പുനരധിവാസ കേന്ദ്രം വേണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ കടം എഴുതി തള്ളണം, ദുരിതബാധിതരുടെ കുടുംബത്തിലെ ഒരു അംഗത്തിന്  സര്‍ക്കാര്‍ ജോലി നല്‍കണം, ബഡ്‌സ് സ്‌കൂളുകളില്‍ തെറാപിസ്റ്റുകളുടെ സേവനം ഉറപ്പാക്കണം, പെന്‍ഷന്‍ വിതരണം സുഗമമാക്കണം, മരുന്ന് വിതരണം മുടങ്ങരുത് തുടങ്ങി  വിവിധ ആവശ്യങ്ങളാണ് ദുരിത ബാധിതമേഖലയിലെ സ്ത്രീകളുടെ പ്രതിനിധികള്‍ അറിയിച്ചത്. സര്‍ക്കാര്‍ ഭൂമി നല്‍കി സായ് ട്രസ്റ്റ്‌ നിര്‍മിച്ചുനല്‍കിയ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാൻ കടയില്ല. ഈ ഭാഗത്ത്‌ കടകൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.  
കമീഷൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top