17 September Tuesday

മാധ്യമങ്ങളുടെ ലക്ഷ്യം സതീശനെ വെള്ളപൂശൽ

ദിനേശ്‌ വർമUpdated: Sunday Sep 8, 2024

തിരുവനന്തപുരം > പൂരംകലക്കലും ആർഎസ്‌എസ്‌ നേതാവിന്റെ കൂടിക്കാഴ്ചയും മറയാക്കി എൽഡിഎഫ്‌ സർക്കാരിനെതിരെ തിരിയുന്ന മാധ്യമങ്ങളുടെ ലക്ഷ്യം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെ വെളുപ്പിച്ചെടുക്കൽ. എഡിജിപി എം ആർ അജിത്‌കുമാർ പൂരംകലക്കാൻ കൂട്ടുനിന്നെന്ന ആരോപണവും ആർഎസ്‌എസ്‌ നേതാവ്‌ ഹൊസബലെയെ  കണ്ടുവെന്നതും മുഖ്യമന്ത്രിക്കെതിരെ തിരിച്ചുവിടാനാണ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നത്‌.

അതേസമയം ബിജെപിയെ ജയിപ്പിച്ചതിന്റെ പ്രധാന ഉത്തരവാദിത്തം കോൺഗ്രസിന്‌ ആണെന്ന വസ്തുതയോ ആർഎസ്‌എസ്‌ നേതാവുമായുള്ള കൂടിക്കാഴ്ചയിൽ തിരുവഞ്ചൂരിന്റെ ബന്ധുവിന്റെ പങ്കോ ചർച്ചയാക്കുന്നില്ല. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാൾ 10 ശതമാനംവോട്ടാണ്‌ യുഡിഎഫിന്‌ ഇക്കുറി തൃശൂരിൽ നഷ്ടപ്പെട്ടത്‌. എൽഡിഎഫിന്‌ 16,196 വോട്ട്‌ വർധിച്ചു. യുഡിഎഫിന്റെ വോട്ട്‌ കഴിഞ്ഞ വർഷത്തെ 4,15,000ൽനിന്ന്‌ 3,28,000ലേക്ക്‌ താഴ്‌ന്നു.

ഒരു നിയമസഭാ മണ്ഡലത്തിലും 2019ലെ വോട്ട്‌ കെ മുരളീധരന്‌ നിലനിർത്താനായില്ല. മുഖ്യമന്ത്രിയുടെ മുന്നണിക്കല്ല, സതീശന്റെ സ്വന്തം പാർട്ടിക്കാണ്‌ വോട്ട്‌ ചോർന്നത്‌. കോൺഗ്രസ്‌ സ്ഥാനാർഥിയെ മാറ്റിയതുമുതൽ ബിജെപിക്ക്‌ തൃശൂരിൽ വിജയസാഹചര്യം തുടങ്ങിയെന്നത്‌ വലിയ ചർച്ചയായതാണ്‌.

ഈ വസ്തുതകൾ മൂടിവയ്ക്കാൻ മാത്രമല്ല, സതീശനും കോൺഗ്രസിനുമെതിരെ പുറത്തുവരുന്ന വിവരങ്ങൾ സമർഥമായി മറയ്ക്കാനും മാധ്യമങ്ങൾ മത്സരിക്കുന്നു. കോവളത്ത്‌ എം ആർ അജിത്‌കുമാർ ആർഎസ്‌എസ്‌ നേതാവ്‌ രാംമാധവിനെ കണ്ടുവെന്ന്‌ വെളിപ്പെടുത്തിയ മാധ്യമങ്ങൾ, തൃശൂരിലെ ഹൊസബലെ കൂടിക്കാഴ്ചയിൽ തിരുവഞ്ചൂരിന്റെ ബന്ധുവിനുള്ള പങ്ക്‌ മറച്ചുവച്ചു.

പൊലീസിനെതിരെ പി വി അൻവറിന്റെ പ്രസ്താവന വാർത്തയാക്കിയവർ ശനിയാഴ്ച വി ഡി സതീശനെതിരെ പറഞ്ഞതോടെ അൻവറിനെ തഴഞ്ഞു. പുനർജനി കേസിൽ സതീശൻ വിദേശത്തുനിന്ന്‌ പണം വാങ്ങിയെന്നതിനും അതിന്‌ കേന്ദ്രനുമതി ഉണ്ടായിരുന്നില്ല എന്നതിനുമുള്ള തെളിവ്‌ മുമ്പ്‌ പുറത്തുവന്നതാണ്‌. ആ കേസിൽനിന്ന്‌ രക്ഷപ്പെടണമെങ്കിൽ കേന്ദ്ര ഏജൻസികൾ കനിയണം. അതിനുള്ള ‘അന്തർധാര’യാണോ പൂരം കലക്കൽ എന്നതാണ്‌ ഇനി തെളിയാനുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top