09 October Wednesday

വരും ഗോശ്രീ സമാന്തരപാലങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


കൊച്ചി
ഗോശ്രീ ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തരമായി പുതിയ പാലങ്ങൾ നിർമിക്കാൻ പൊതുമരാമത്തുവകുപ്പ്‌ പ്രാഥമികനടപടി തുടങ്ങിയതോടെ യാഥാർഥ്യമാകുന്നത്‌ നാടിന്റെ ദീർഘകാലസ്വപ്‌നം. കഴിഞ്ഞദിവസം നിയമസഭയിൽ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയുടെ സബ്‌മിഷന്‌ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ്‌ റിയാസാണ്‌ പ്രാഥമികനടപടികൾ തുടങ്ങിയതായി മറുപടി നൽകിയത്‌. എളങ്കുന്നപ്പുഴ–-പൂക്കാട് പാലം നിർമിക്കാൻ ഇൻവെസ്റ്റിഗേഷൻ നടപടികൾ നടത്താനും പാലം വിഭാഗത്തോട്‌ നിർദേശിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിൽ ഗോശ്രീ രണ്ടാംപാലത്തിനുമാത്രമാണ്‌ സമാന്തരപാലമുള്ളത്‌. സംസ്ഥാനത്തെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപസമൂഹമാണ്‌ വൈപ്പിൻ. മണ്ഡലത്തെ കൊച്ചിനഗരവുമായി ബന്ധിപ്പിക്കുന്നത്‌ ഗോശ്രീ പാലങ്ങളാണ്‌. പാലങ്ങൾ തുറന്നതോടെ വൈപ്പിൻ, കണ്ടെയ്‌നർ റോഡ്‌ വഴികളിലൂടെയുള്ള ഗതാഗതം കൂടി. വല്ലാർപാടം ടെർമിനലിൽനിന്നുള്ള കണ്ടെയ്‌നർ ട്രയിലറുകളും വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ബോൾഗാട്ടിയിൽ ഹയാത്ത്‌ കൺവൻഷൻ സെന്റർകൂടി വന്നതോടെ പ്രത്യേക അവസരങ്ങളിൽ റോഡ്‌ ഗതാഗതം ദുരിതപൂർണമാണ്‌. ഇത്തരത്തിൽ കൂടിവരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാനും വർധിച്ചുവരുന്ന ഗതാഗതത്തിരക്ക്‌ ഒഴിവാക്കാനും നിലവിലുള്ള പാലങ്ങൾക്ക്‌ കഴിയാത്ത സ്ഥിതിയാണ്‌. മുനമ്പം–-അഴീക്കോട്‌ പാലംകൂടി വരുമ്പോൾ വൈപ്പിൻ–-മുനമ്പം പാതയിലെ തിരക്കും കൂടും. ഗോശ്രീ പാലങ്ങളുടെ അറ്റകുറ്റപ്പണി നടക്കുമ്പോഴോ, അപകടങ്ങളുണ്ടായാലോ വൈപ്പിൻ ദ്വീപിലേക്കും കണ്ടെയ്‌നർ റോഡിലേക്കുമുള്ള ഗതാഗതം സ്‌തംഭിക്കുന്ന സ്ഥിതിയാണ്‌. സമാന്തരപാലങ്ങളുടെ അഭാവംമൂലം നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികളും യഥാസമയം നടത്താൻ കഴിയുന്നില്ല. ഗതാഗതം നിരോധിച്ച്‌ അറ്റകുറ്റപ്രവൃത്തികൾ നടത്തുക അസാധ്യമാണെന്നതാണ്‌ കാരണം. ഇത്‌ പാലങ്ങളുടെ ബലക്ഷയത്തിലേക്ക്‌ നയിക്കുകയും ചെയ്യും. യാത്രാക്ലേശം, ഗതാഗതക്കുരുക്ക്‌ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത്‌ ഒന്നും മൂന്നും ഗോശ്രീ പാലത്തിന്‌ സമാന്തരപാലങ്ങൾ നിർമിക്കണമെന്ന്‌ ആവശ്യം ഉയർന്നിരുന്നു. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ഇക്കാര്യം നിരന്തരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ പരിശ്രമങ്ങളുടെ ഫലമാണ്‌ പാലം യാഥാർഥ്യമാക്കാനുള്ള പൊതുമരാമത്തുവകുപ്പ്‌ നടപടികൾ.

സമാന്തരപാലങ്ങൾ ഇങ്ങനെ
ഗോശ്രീ മൂന്നാംപാലത്തിന്‌ സമാന്തരമായി കാളമുക്ക് ജങ്‌ഷനിൽനിന്ന് വല്ലാർപാടത്തേക്കാണ്‌ പുതിയ പാലം നിർമിക്കുക. ഇതിനായി പൊതുമരാമത്തുവകുപ്പ്‌ പാലം വിഭാഗം തയ്യാറാക്കിയ 40.50 ലക്ഷം രൂപയുടെ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റാണ്‌ ധനവകുപ്പിന്‌ സമർപ്പിച്ചിരിക്കുന്നത്‌. ബോൾഗാട്ടി ജങ്‌ഷൻമുതൽ ഹൈക്കോടതി ഭാഗത്തേക്ക്‌ ഒന്നാംപാലത്തിന്‌ സമാന്തരമായി പുതിയത്‌ നിർമിക്കാൻ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കുന്നതിന്‌ ഹൊറിസോണ്ടൽ, വെർടിക്കൽ അനുമതിക്കായി ഇറിഗേഷൻവകുപ്പിന്‌ കത്ത്‌ നൽകി. എളങ്കുന്നപ്പുഴ–-പൂക്കാട് പാലം നിർമിക്കുന്നതിന്‌ മുന്നോടിയായി 67.40 ലക്ഷം രൂപയുടെ ഇൻവെസ്‌റ്റിഗേഷൻ എസ്‌റ്റിമേറ്റാണ്‌ സമർപ്പിച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top