10 October Thursday

ഇലക്‌ട്രോണിക്‌ ഉപകരണ കയറ്റിറക്കും തൊഴിലാളിക്ക്‌ അവകാശപ്പെട്ടത്‌ : ഹൈക്കോടതി

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024


കൊച്ചി
സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. അതിലോലവും സങ്കീർണവുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയോഗിക്കാൻ അവകാശമുണ്ടെന്ന സ്ഥാപന ഉടമയുടെ വാദം നിരസിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ സുപ്രധാന ഉത്തരവ്. ഇത്തരം സങ്കീർണമായ കയറ്റിറക്കുജോലികൾ വൈദഗ്‌ധ്യം നേടിയ ചുമട്ടുതൊഴിലാളികൾക്ക് നൽകുകയാണ് വേണ്ടത്‌. ഉടമയുടെ തൊഴിലാളികൾക്ക് പൊലീസ് സംരക്ഷണം നൽകി ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. കാലം മാറി, ചുമട്ടുതൊഴിലാളികളിൽ ഉന്നതവിദ്യാഭ്യാസം നേടിയവരും നല്ല വൈദഗ്‌ധ്യമുള്ളവരുമുണ്ട്‌. നിയമനിർമാണം നടത്തുമ്പോൾ ചുമട്ടുതൊഴിൽ കായികബലംകൊണ്ട്‌ ചെയ്യേണ്ടതാണെന്ന ബോധ്യത്തിലാണ്‌ വൈദഗ്‌ധ്യമുള്ള ചുമട്ടുതൊഴിലാളികളുടെ കാര്യം നിയമത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയതെന്നും കോടതി വിലയിരുത്തി.  ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സ്കീം പ്രദേശങ്ങളിൽ അംഗീകാരമുള്ളവർക്കേ കയറ്റിറക്ക് നടത്താൻ കഴിയൂ. അതുകൊണ്ട്‌ വൈദഗ്‌ധ്യം ആവശ്യമുള്ള ജോലികൾ രജിസ്‌ട്രേഷനുള്ള ചുമട്ടുതൊഴിലാളികളിൽ വൈദഗ്‌ധ്യമുള്ളവരെ ഏൽപ്പിക്കണമെന്നും ഉടമയുടെ തൊഴിലാളികളെ വിനിയോഗിക്കരുതെന്നും കോടതി നിർദേശിച്ചു.

കിഴക്കമ്പലം മലയിടംതുരുത്തിൽ ടവർ നിർമാണ സാമഗ്രികളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികൾക്ക് പൊലീസ് സംരക്ഷണം തേടി ആർ കെ വെൻചേഴ്സ് ഉടമ റെജി കുര്യാക്കോസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top