17 September Tuesday
92 കേന്ദ്രങ്ങളിൽ 
 സപ്ലൈകോ ഓണച്ചന്ത

എത്തുന്നു ഓണച്ചന്തകൾ ; വിലക്കുറവിൽ സാധനങ്ങൾ നൽകാൻ സർക്കാർ

സ്വന്തംലേഖകൻUpdated: Wednesday Aug 14, 2024


തിരുവനന്തപുരം
ഓണക്കാലത്ത്‌ വിലക്കുറവിൽ സാധനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകളുമായി സംസ്ഥാന സർക്കാർ. സെപ്‌തംബർ അഞ്ചുമുതൽ സംസ്ഥാനത്ത്‌ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഉണ്ടാകുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താകും സംസ്ഥാന വിപണന മേള. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ചന്തകളായി പ്രവർത്തിക്കും. ഉത്രാട ദിനംവരെ ഇവ പ്രവർത്തിക്കും.

ജില്ലാ, സംസ്ഥാനമേളയ്‌ക്ക്‌ പ്രത്യേക പന്തൽസൗകര്യം ഉണ്ടാകും.  ഹോർട്ടികോർപ്‌, കുടുംബശ്രീ, മിൽമ  ഉൽപ്പന്നങ്ങൾ എല്ലാ സപ്ലൈകോ ചന്തകളിലും വിൽപ്പനയ്‌ക്കുണ്ടാകും. കഴിഞ്ഞവർഷത്തേതുപോലെ സബ്‌സിഡിയിതര ഉൽപ്പന്നങ്ങളുടെ ഓഫർമേളയുമുണ്ടാകും.   സബ്‌സിഡി സാധനങ്ങൾ എത്തിക്കുന്നതിനുള്ള  നടപടികളും ആരംഭിച്ചു.ജൈവപച്ചക്കറി സമാഹരിക്കാനും ചന്തകളിൽ പ്രത്യേക സ്‌റ്റാളുകളിലൂടെ വിൽക്കാനും സൗകര്യങ്ങളൊരുക്കും. ബുധനാഴ്ച സപ്ലൈകോ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ജി ആർ അനിൽ വിളിച്ചുചേർത്തിട്ടുണ്ട്‌.

ആറുലക്ഷം കിറ്റുകൾ
ഓണത്തിന്‌ മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റുകളാണ്‌ റേഷൻകടകളിലൂടെ നൽകുക.  കിറ്റ്‌ വിതരണത്തിന്‌ 35 കോടി രൂപയോളംവേണ്ടി വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

വിലക്കയറ്റം പിടിച്ചുനിർത്തും
ഓണക്കാലത്ത്‌ നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന്‌ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ. വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്‌ ലാൻഡ്‌ റവന്യു കമീഷണർ, കലക്ടർമാർ, ഭക്ഷ്യസെക്രട്ടറി, സിവിൽ സപ്ലൈസ് കമീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണക്കാലത്ത്‌ കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ ലഭ്യത കൂട്ടും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കും. കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, എഡിഎം, ആർഡിഒ, അസി. കലക്ടർമാർ എന്നിവർ ജില്ലകളിൽ പരിശോധനകൾക്ക് നേതൃത്വം നൽകും. ജില്ലകളിൽ ഭക്ഷ്യവകുപ്പ്, റവന്യു, പൊലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കും.

വിലക്കയറ്റം: 
കേരളത്തിൽ കുറവ്‌
കേന്ദ്ര സർക്കാർ കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ഉൽപ്പാദക സംസ്ഥാനത്തേക്കാൾ വിലക്കയറ്റ നിരക്ക്‌ കേരളത്തിൽ കുറഞ്ഞു. ആന്ധ്ര 5.87, ബിഹാർ 6.37, കർണാടക 5.98, ഒഡീഷ 7.22 എന്നിങ്ങനെയാണ്‌ നിരക്ക്‌. അതേസമയം കേരളത്തിൽ അത്‌ 5.83 ആണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top