18 September Wednesday

മായില്ല, മറയില്ല പ്രിയ സഖാവ്‌ യെച്ചൂരി

സ്വന്തം ലേഖകൻUpdated: Friday Sep 13, 2024

തിരുവനന്തപുരം എ കെ ജി സെന്ററിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ 
ഛായാചിത്രത്തിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, 
എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ തുടങ്ങിയവർ പൂക്കളർപ്പിക്കുന്നു


തിരുവനന്തപുരം
പ്രിയ സഖാവ്‌ സീതാറാം യെച്ചൂരിയുടെ ഛായാചിത്രത്തിനുമുന്നിൽ ഒരുപിടി പൂക്കളുമായി നിന്നവരുടെ ഉള്ളിലേക്ക്‌ ഓടിയെത്തിയത്‌ അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ. കമ്മിറ്റികളിൽ, യോഗങ്ങളിൽ, പാർടി ക്ലാസ്സുകളിൽ, പൊതുയോഗങ്ങളിൽ, സൗഹൃദങ്ങളിൽ.. ആത്മബന്ധമുള്ളവർ. ഓർക്കാൻ ഒരുപിടി അനുഭവമുള്ളവർ, അവർക്കൊന്നും യെച്ചൂരി ഇനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാത്തതുപോലെ. നേതാക്കൾ, പ്രവർത്തകർ, ഇതര പാർടികളിൽനിന്നുള്ളവർ തുടങ്ങി വെള്ളിയാഴ്‌ചയും എ കെ ജി സെന്ററിലേക്ക്‌ എത്തിയവർ ഏറെ.

പൊളിറ്റ്‌ബ്യൂറോയിൽ ദീർഘകാലം സീതാറാം യെച്ചൂരിയുടെ സഹപ്രവർത്തകനായിരുന്ന എസ്‌ രാമചന്ദ്രൻ പിള്ള, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ്‌ ഐസക്‌, സി എസ്‌ സുജാത, പി സതീദേവി, കെ എൻ ബാലഗോപാൽ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ രാവിലെതന്നെ ഛായാചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു. ഇതര രാഷ്‌ട്രീയപാർടികളുടെ നേതാക്കളും എത്തിയിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും  ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുൾപ്പെടെ പ്രധാന നേതാക്കളെല്ലാം ഡൽഹിയിലേക്ക്‌ പോയി.

ഒരാഴ്‌ച ദുഃഖാചരണമാണ്‌.  ഛായാചിത്രങ്ങൾ സ്ഥാപിച്ചും കറുത്ത കൊടി കെട്ടിയും നാട്‌ ദുഃഖാചരണത്തിൽ പങ്കുചേരുന്നു. പലയിടത്തും മൗനജാഥകൾ നടന്നു. ശനിയാഴ്‌ച മൃതദേഹം ന്യൂഡൽഹിയിലെ എയിംസിന്‌ കൈമാറുന്നതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സർവകക്ഷി മൗനജാഥകളും അനുശോചനയോഗങ്ങളും ചേരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top