17 September Tuesday

വയനാട്‌ ഉരുൾപൊട്ടൽ ; സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


കൊച്ചി
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്നും ഈ കുടുംബങ്ങളിലെ 65 പേരും മരിച്ചതായും സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. 119 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും  ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആഗസ്‌ത്‌ 22 വരെ 231 മൃതദേഹങ്ങൾ കണ്ടെത്തി. ബന്ധുക്കൾക്ക് കൈമാറിയത് 178. തിരിച്ചറിയാത്ത 53 മൃതദേഹങ്ങൾ ജില്ലാ ഭരണസംവിധാനം മറവ് ചെയ്തു. എട്ട് കിലോമീറ്ററിലെ 86,000 ചതുരശ്ര മീറ്റർ മേഖലയെ ദുരന്തം ബാധിച്ചു. നിലവിൽ  ആറ് ക്യാമ്പുകളിലായി 276 പേർ താമസിക്കുന്നു.   

മരിച്ച 59 പേരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപവീതവും  691 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപവീതവും നൽകി. വീടുകൾക്ക് മാസവാടകയായി 6000 രൂപവീതം  നൽകും. 75 സർക്കാർ ക്വാർട്ടേഴ്‌സുകൾ താമസയോഗ്യമാക്കി. 83 കുടുംബങ്ങൾക്ക്  താമസിക്കാൻ ഇടമൊരുക്കി. 177 കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ സന്നദ്ധരായിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ദുരന്തകാരണം കണ്ടെത്താൻ വിദഗ്‌ധസമിതി രൂപീകരിച്ചതായും സർക്കാർ അറിയിച്ചു.

സംസ്ഥാന ഭൂവിനിയോഗ നയം നടപ്പാക്കൽ, വയനാട് ദുരന്തത്തെ തുടർന്നുള്ള സ്ഥിതി നേരിടാൻ എസ്ഗ്രേഷ്യ ഫണ്ട് അനുവദിക്കൽ, എൻവയൊൺമെന്റ്‌ റിലീഫ് ഫണ്ട് രൂപീകരിക്കൽ എന്നിവ സംബന്ധിച്ച് ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാട് തേടി. അമിക്കസ്‌ക്യൂറി സമർപ്പിച്ച റിപ്പോർട്ടുകളും പരിശോധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top