28 September Saturday

കേരളം 
ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കേരള ട്രാവല്‍ മാര്‍ട്ടില്‍ 'കേരള ഫെസ്റ്റിവല്‍ ഡെസ്റ്റിനേഷന്‍' എന്ന പ്രമേയത്തില്‍
 ഒരുക്കിയ പവലിയൻ

കൊച്ചി
എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, വൈവിധ്യം, തുല്യത എന്നിവയിൽ കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് ജർമനിയിലെ ഇന്റർനാഷണൽ ബിസിനസ് റിലേഷൻസ്‌ ക്വീർ ഡെസ്‌റ്റിനേഷൻസ് ഡയറക്ടറും ഉത്തരവാദിത്ത ടൂറിസം മിഷൻ സ്ഥാപകയുമായ റിക്കാ ജീൻ ഫ്രാങ്കോയ്സ്. കേരള ട്രാവൽ മാർട്ടിൽ  ‘കേരള ടൂറിസം ഭാവിയിലേക്കുള്ള വഴി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ഉത്തരവാദിത്ത ടൂറിസത്തിലൂടെ പ്രാദേശിക ജനതയുടെ പങ്കാളിത്തം ടൂറിസം വ്യവസായത്തിൽ ഉറപ്പാക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയെന്നും അവർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏറ്റവുമധികം പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള കേരളത്തിന് ഇന്റിമേറ്റ് വെഡ്ഡിങ് വിഭാഗത്തിൽ സാധ്യതകൾ ഏറെയാണെന്ന്‌ റെയിൻ മേക്കർ വെഡ്ഡിങ് ഡയറക്ടർ ജോയൽ ജോൺ പറഞ്ഞു. അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ് ഡൊമിനിക്‌ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ തോട്ടംമേഖലയിലെ ടൂറിസം സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയാൽ കേരള ടൂറിസം പുതിയ തലത്തിലേക്കെത്തുമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. കെടിഎം മുൻ പ്രസിഡന്റുമാരായ  ബേബി മാത്യു സോമതീരം,  റിയാസ് അഹമ്മദ്,  പ്രസിഡന്റ്‌ ജോസ് പ്രദീപ്, സെമിനാർ കമ്മിറ്റി വൈസ് ചെയർപേഴ്സൺ നിർമല ലില്ലി തുടങ്ങിയവരും സംസാരിച്ചു.
 

കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി
കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന "കേരള ട്രാവൽ മാർട്ട് (കെടിഎം) 2024'  ടൂറിസംമേളയുടെ ഭാഗമായുള്ള പ്രദർശനം  കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടുവർഷം ആഭ്യന്തരസഞ്ചാരികളുടെ വരവിൽ റെക്കോഡ് സൃഷ്ടിക്കാൻ കേരളത്തിനായെന്ന്‌ മന്ത്രി പറഞ്ഞു.  ഈ നേട്ടം ആവർത്തിക്കാനും പുതിയ റെക്കോഡ് സൃഷ്ടിക്കാനും  ഈ വർഷം സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകർത്തി കേരള ടൂറിസം പുറത്തിറക്കിയ  ‘എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോയ്ക്ക് ലോകമെമ്പാടുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, കെടിഡിസി, കിറ്റ്സ്, തമിഴ്നാട് ടൂറിസം, കർണാടക ടൂറിസം, ഇൻക്രെഡിബിൾ ഇന്ത്യ തുടങ്ങിയവയുടെ സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. ടൂറിസം സെക്രട്ടറി കെ ബിജു,  ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെടിഎം സൊസൈറ്റി പ്രസിഡന്റ്‌ ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥൻ തുടങ്ങിയവരും പങ്കെടുത്തു.
76 രാജ്യങ്ങളിൽനിന്നായി 804 വിദേശ ബയർമാരും ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 2035  ബയർമാരുമാണ് കെടിഎം 12–-ാം പതിപ്പിൽ   പങ്കെടുക്കുന്നത്. വെൽനസ് ടൂറിസം, റിസോർട്ട്, ഹോട്ടൽ, സാഹസിക വിനോദസഞ്ചാരം തുടങ്ങിയ വിവിധ വിഭാ​ഗങ്ങളിലായി 347 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. വാണിജ്യ കൂടിക്കാഴ്ചകൾ,  ദേശീയ-, അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്‌. 29ന് സമാപിക്കും. അവസാനദിവസം പൊതുജനങ്ങൾക്കും പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top