പെരുമ്പാവൂർ
ചെമ്പറക്കി നടക്കാവിലെ പാര്യത്തുകാവിൽ ദളിത് കുടുംബങ്ങൾ താമസിക്കുന്ന ഇടം സുപ്രീംകോടതി വിധിപ്രകാരം ഒഴിപ്പിക്കാനുള്ള നീക്കം കുടുംബങ്ങളും നാട്ടുകാരും ചേർന്ന് തടഞ്ഞു. പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ ആമീനെത്തി ഒഴിപ്പിക്കൽ നടപടി തുടങ്ങിയെങ്കിലും സ്ത്രീകളും കുട്ടികളും വഴിയിൽ കിടന്ന് പ്രതിരോധം തീർത്തു.
പൊലീസ്, അഗ്നി രക്ഷാസേന, മെഡിക്കൽ സംഘം എന്നിവ സംഭവസ്ഥലത്ത് തമ്പടിച്ചിരുന്നു. എന്നാൽ, നടപടികൾ ഒക്ടോബർ ഒന്നിലേക്ക് മാറ്റിയതായി അറിയിപ്പ് വന്നതോടെ ആശങ്കയും സംഘർഷവും ഒഴിവായി.
ഏഴു കുടുംബങ്ങൾക്കെതിരെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടി കിഴക്കമ്പലം കണ്ണാട്ടുവീട്ടിൽ ഗോവിന്ദൻ ശങ്കരൻനായരുടെ മക്കൾ കൊടുത്ത കേസിലാണ് ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കോടതിവിധി. 130 വർഷമായി മൂന്നു തലമുറകളായി താമസിക്കുന്ന കുടുംബങ്ങളാണ് കുടിയിറക്കുഭീഷണി നേരിടുന്നത്. പാര്യത്തുകാവ് അയ്യപ്പൻ (73), ചന്ദ്രൻ (70), തേവൻ (76), തങ്കപ്പൻ (52), ഗോപാലൻ (65), മിനി (65), ബാബു (60) എന്നിവർ മൂന്നു തലമുറകളായി താമസിക്കുന്നവരാണ്. പകരംസംവിധാനംപോലുമില്ലാതെ ഇവരെ തെരുവിലിറക്കാനുള്ള നീക്കത്തിനെതിരെ കുടുംബങ്ങളും നാട്ടുകാരും ചേർന്ന് സമരസമിതി രൂപീകരിച്ച് അനിശ്ചിതകാലസമരം നടത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..