17 September Tuesday

കാലടിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

കാലടി,- മലയാറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറ്റമം- കളമ്പാട്ടുപുരം മുക്കടായി തോട് കരകവിഞ്ഞപ്പോൾ


കാലടി‌
കനത്ത മഴയിൽ കാലടി മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തിങ്കൾ ഉച്ചമുതൽ തുടരുന്ന കനത്തമഴ ചൊവ്വാഴ്ചയും തുടരുന്നു. പെരിയാറിൽ ഒന്നരമീറ്റർ വെള്ളം ഉയർന്നു. കാലടി, മണപ്പുറം ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. മലയാറ്റൂർ പഞ്ചായത്തിലെ കൊറ്റമം കളമ്പാട്ടുപുരം മുക്കടായി തോട് കരകവിഞ്ഞ് പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും പൂർണമായും തടസ്സപ്പെട്ടു. നീലീശ്വരം പള്ളുപെട്ട പാലത്തിനരികിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലും വെള്ളം കയറി. മുക്കടായി തോട് കരകവിഞ്ഞൊഴുകി നെട്ടിനംപിള്ളിയിലെ മൂന്ന് വീടുകളിലും ഉറുമ്പൻ വീട്ടിൽ ബൈജുവി​ന്റെ പശു ഫാമിലും വെള്ളം കയറി.
കാഞ്ഞൂർ പഞ്ചായത്തിലെ രണ്ടാംവാർഡ് ചെങ്ങൽ പ്രദേശത്തെ നാല് വീടുകളിൽ വെള്ളം കയറി. ഇവരെ ചൊവ്വ പുലർച്ചെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ക്യാമ്പില്‍ 20 പേരുണ്ട്.

ക്യാമ്പിലുള്ളവർക്ക് കാഞ്ഞൂർ സഹകരണ ബാങ്ക് ഭക്ഷണം നൽകി. വസ്ത്രവും മരുന്നും കാഞ്ഞൂർ പാലിയേറ്റീവ് സെ​ന്ററും നൽകി. പിരാരൂർ പുളിയാമ്പിള്ളി തോട് കരകവിഞ്ഞതുമൂലം ഈ പാലംവഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. അയ്യമ്പുഴ പഞ്ചായത്തിലെ കുളിർമ തോട്ടിൽ വെള്ളമുയർന്നതുമൂലം ഇതുവഴി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. എണ്ണപ്പനത്തോട്ടത്തിലെ ഏതാനും ഭാഗങ്ങളിൽ വെള്ളം കയറി. കാലടി–-മലയാറ്റൂർ റോഡിലെ നീലീശ്വരത്ത് റോഡിന് കുറുകെ മരം മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നി രക്ഷസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top