17 October Thursday

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ ശേഖരണത്തിനു തുടക്കം

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2024

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട് ശേഖരണത്തിനായി വീട്ടിൽ സ്ഥാപിക്കാനുള്ള വഞ്ചി 
കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാലിൽനിന്ന് എൻ പത്മലോചനൻ സ്വീകരിക്കുന്നു

കൊല്ലം
കൊല്ലം വേദിയാകുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ ശേഖരണത്തിന്‌ ജില്ലയിൽ തുടക്കമായി. മുതിർന്ന നേതാക്കളുടെ വീടുകളിലും രക്തസാക്ഷി കുടുംബങ്ങളിലും വഞ്ചി നൽകി കേന്ദ്രകമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ  ഉദ്‌ഘാടനംചെയ്തു. 1964ലെ സിപിഐ എം രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാവും മുൻ മേയറുമായ എൻ പത്മലോചനന്റെ തങ്കശേരിയിലെ സീവ്യു വീട്ടിൽ നിന്നായിരുന്നു തുടക്കം. കെ എൻ ബാലഗോപാലിൽനിന്ന്‌ എൻ പത്മലോചനൻ വഞ്ചി ഏറ്റുവാങ്ങി. ഭാര്യ അഡ്വ. സുഷമ പത്മലോചനൻ ഒപ്പമുണ്ടായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാനകമ്മിറ്റിഅംഗം ചിന്താ ജെറോം എന്നിവർ പങ്കെടുത്തു. 
സിപിഐ എം ജില്ലാകമ്മിറ്റിഅംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന കെ തുളസീധരന്റെ തേവള്ളി ഓലയിലെ പിള്ളവീട്ടിൽ വിളയിൽവീട്ടിൽ എത്തിയ ബാലഗോപാലിൽനിന്ന്‌ തുളസീധരന്റെ ഭാര്യ ബി രുക്മിണിയമ്മ വഞ്ചി ഏറ്റുവാങ്ങി. സിപിഐ എം മുൻ ജില്ലാകമ്മിറ്റിഅംഗവും എൻജിഒ യുണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ താമരക്കുളം പുതുവീട്ടിൽ കെ വി രാജേന്ദ്രന്റെയും സിപിഐ എം മുൻ ഏരിയ സെക്രട്ടറിയും കെജിടിഎ മുൻ സംസ്ഥാന പ്രസിഡന്റുമായ പി സോമനാഥന്റെയും വീട്ടിലെത്തി വഞ്ചി കൈമാറി. 
1983ൽ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ രക്തസാക്ഷി മുഹമ്മദ്‌ ഷെരീഫിന്റെ സഹോദരിയും സിപിഐ എം കന്റോൺമെന്റ്‌ നോർത്ത്‌ ബ്രാഞ്ച്‌ സെക്രട്ടറിയുമായ കമലത്ത്‌ബീവിക്ക്‌ ക്രേവൻസ്‌കൂളിന്‌ സമീപത്തെ വീട്ടിലെത്തി ബാലഗോപാൽ വഞ്ചി കൈമാറി. ഏരിയ സെക്രട്ടറി എ എം ഇക്‌ബാൽ, ജില്ലാകമ്മിറ്റിഅംഗം സബിതാബീഗം, ജില്ലാപഞ്ചായത്ത്‌അംഗം ബി ജയന്തി, ജി ആനന്ദൻ, എച്ച്‌ ബേസിൽലാൽ, എ കെ സവാദ്‌, എ എം മുസ്‌തഫ, എസ്‌ അശോക്‌കുമാർ, പി അനിത് എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. 
സിപിഐ എം മുൻ കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്റെ മകൾ ദിവയുടെയും മരുമകൻ അജിതന്റെയും വീടായ പരവൂർ കുറുമണ്ഡൽ നവനീതത്തിലും ബാലഗോപാൽ വഞ്ചി കൈമാറി. ഏരിയ സെക്രട്ടറി കെ സേതുമാധവൻ, എസ്‌ ശ്രീലാൽ, എം ഹരികൃഷ്‌ണൻ, ജെ യാക്കൂബ്‌ എന്നിവർ പങ്കെടുത്തു.
ജനകീയ അംഗീകാരം ശക്തിപ്പെടുത്തും
മൂന്നു പതിറ്റാണ്ടിനു ശേഷം കൊല്ലത്തു നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഫണ്ട്‌ സ്വരൂപിക്കൽ പാർടിയുടെ ജനകീയ അംഗീകാരത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. പൊതുജനങ്ങളിൽനിന്നാണ്‌ ഫണ്ട്‌ ശേഖരണം. ആദ്യഘട്ടമായി മുതിർന്ന നേതാക്കൾ, പാർടി അംഗങ്ങൾ എന്നിവരിൽനിന്ന്‌ ഫണ്ട്‌ സ്വരൂപിക്കും. 
വീടുകളിൽ സ്ഥാപിച്ച വഞ്ചികൾ മൂന്നുമാസത്തിനു ശേഷം അംഗങ്ങൾ പാർടിക്ക്‌ കൈമാറുമെന്ന്‌ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പറഞ്ഞു. സിപിഐ എമ്മിന്റെ ജനകീയ അംഗീകാരം തുറന്നുകാട്ടുന്നതാണ്‌ ഫണ്ട്‌ ശേഖരണത്തിലെ വഞ്ചിസ്ഥാപിക്കൽ മാതൃകയെന്ന്‌ എൻ പത്മലോചനൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top