27 September Friday

ഫോൺ താഴെയിട്ടതിന്റെ പേരിൽ മകളെ മർദിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
കൊല്ലം
ഫോൺ താഴെയിട്ടതിന്റെ പേരിൽ പതിമൂന്നുകാരിയായ മകളെ മർദിച്ച അച്ഛൻ അറസ്റ്റിൽ. പള്ളിത്തോട്ടം ഡോൺബോസ്കോ ന​ഗർ 84ൽ ഡിപിൻ ആരോഗ്യനാഥ് (36) ആണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ശനി രാത്രി 7.30നായിരുന്നു സംഭവം. കുട്ടിയുടെ കൈയിൽനിന്ന് അബദ്ധത്തിൽ മൊബൈൽ ഫോൺ താഴെ വീണതിനെ തുടർന്ന്‌ മദ്യലഹരിയിലായിരുന്ന ഡിപിൻ  മകളെ മർദിക്കുകയായിരുന്നു. 
മർദനദൃശ്യങ്ങൾ ഇളയകുട്ടിയെക്കൊണ്ട് ഫോണിൽ റെക്കോഡ് ചെയ്യിക്കുകയും വിദേശത്ത് ജോലിചെയ്യുന്ന ഭാര്യക്ക്‌ അയച്ചു നൽകുകയും ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യാമാതാവ്‌ മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്‌. സംഭവശേഷം ഡിപിൻ വീട്ടിൽനിന്നു രക്ഷപ്പെട്ടു. 
ഇതേസമയം സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തോട് ഭാര്യാമാതാവ് വിവരമറിയിച്ചതിനെ തുടർന്ന് ഇവരാണ് പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. അമ്മയുടെ പരാതിയുടെയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.  തുടർന്ന് ഞായർ രാത്രി  കൊല്ലം ബീച്ചിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. 
ഭാര്യയെ നാട്ടിലെത്തിക്കുന്നതിനായാണ് പ്രതി കുട്ടിയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പള്ളിത്തോട്ടം ഇൻസ്‍പെക്ടർ ബി ഷെഫീക്ക്, എസ്ഐമാരായ സി ഹരികുമാർ, സാൾട്രസ്, എഎസ്ഐമാരായ ഷാനവാസ്ഖാൻ, സരിത, സിപിഒ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ്‌ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top