19 September Thursday

നടുക്കം വിട്ടുമാറാതെ നാട്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

 കോട്ടയം

വെള്ളിയാഴ്‌ച വൈകിട്ടാണ്‌ സമീപവാസികളോട്‌ യാത്ര പറഞ്ഞ്‌ ചിന്നമ്മയും ഭർത്താവ് പി എ ഉപ്പായിയും കാഞ്ഞങ്ങാട്ടേയ്‌ക്ക്‌ കൊച്ചുമകൾ മാർഷയുടെ വിവാഹത്തിനായി പോയത്‌. എന്നാൽ തിരിച്ച്‌ വീട്ടിൽ എത്തിയത്‌ ചിന്നമയടക്കം മൂന്ന്‌ ബന്ധുക്കളുടെ ചേതനയറ്റ ശരീരങ്ങളാണ്‌.  ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന്‌ നാട്‌  ഇനിയും ഉണർന്നിട്ടില്ല. നാടിനെ കണ്ണീരിലാഴ്‌ത്തിയ  വിടവാങ്ങലായിരുന്നു ചിന്നമ്മയുടേത്‌. തിങ്കളാഴ്‌ച 12 ഓടെയാണ്‌ ചിന്നയുടെ മൃതദേഹം ചിങ്ങവനം പാലക്കുടിയിൽ വീട്ടിൽ കൊണ്ടുവന്നത്‌. വീട്ടിൽ കാത്തുനിന്ന ഉറ്റവരും  നാട്ടുകാരും വാവിട്ട്‌ നിലവിളിച്ചു. നാട്ടുകാരുടെ പ്രിയപ്പെട്ടവളായിരുന്നു ചിന്നമ്മ. ആരെ കണ്ടാലും കുശലം പറഞ്ഞ്‌ വിശേഷങ്ങൾ ചോദിച്ചറിയുന്ന സ്വഭാവം. നാട്ടുകാരുമായി അത്രയ്‌ക്ക്‌ അടുപ്പമായിരുന്നു. ട്രെയിൻ തട്ടി ചിന്നിച്ചിതറിയ മൃതദേഹം എംബാം ചെയ്‌ത്‌ പെട്ടിയിലാക്കിയാണ്‌ വീട്ടിൽ കൊ ണ്ടുവന്നത്‌. പെട്ടിയ്‌ക്ക്‌ മുകളിൽ പതിച്ച ചിന്നമ്മയുടെ ചിത്രം മാത്രമാണ്‌  കാണാൻ കഴിഞ്ഞത്‌. തന്റെ പ്രിയപ്പെട്ടവളുടെ മുഖം അവസാനമായി കാണാൻ സാധിക്കാത്തെ പെട്ടിയിൽ കമിഴ്‌ന്നു കിടന്നുതേങ്ങുന്ന  ഭാർത്താവ്‌ ഉപ്പായിയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ചിങ്ങവനം സെന്റ്‌ ജോൺസ്‌ ദയറാപള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. 
ഇവരുടെ മക്കൾ: ലിജു, ലിനു, സിനു. മരുമക്കൾ: ജീന, പരേതനായ ജോസ്‌, ബിജു. ചിന്നമ്മയുടെ മരുമകന്റെ പിതൃസഹോദരന്റെ ഭാര്യയാണ്‌ മരിച്ച ആലീസ്‌ തോമസ്‌.  ഭർത്താവ്: നീലംപേരൂർ പരപ്പൂത്തറ പി എ തോമസ്. മക്കൾ: മിഥുൻ, നീതു. ആലീസിന്റെ സംസ്‌കാരം ചൊവ്വ പകൽ 12ന്‌ നീലംപേരൂർ സെന്റ്‌ ജോർജ്‌ ക്‌നാനായ വലിയ പള്ളിയിൽ. 
മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ് എയ്ഞ്ചല. ഭർത്താവ്: റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനിയറാണ്. പാലക്കാട്ട് നഴ്സായിരുന്നു. എയ്‌ഞ്ചലിന്റെ മൃതദേഹം  ചൊവ്വ പകൽ മൂന്നിന്‌ വീട്ടിൽ എത്തിക്കും. വൈകിട്ട്‌ നാലിന്‌ ചിങ്ങവനം സെന്റ്‌ ജോൺസ്‌ ദയറാ പള്ളിയിൽ സംസ്‌കരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top