കോഴിക്കോട്
യാത്രക്കാർക്ക് വൃത്തിയുള്ള വിശ്രമകേന്ദ്രങ്ങൾ ഒരുക്കി ജില്ലയിലെ പാതയോരങ്ങളിൽ ആറ് ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങൾ കൂടി ഒരുങ്ങി. കോഴിക്കോട് കോർപറേഷനിലെ പി ടി ഉഷ റോഡ്, വേളം, മേപ്പയ്യൂർ, കിഴക്കോത്ത് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങൾ നാടിന് സമർപ്പിച്ചു. ചെറുവണ്ണൂർ, ചക്കിട്ടപാറ പഞ്ചായത്തുകളിലേത് ശനിയാഴ്‌ച ഉദ്ഘാടനംചെയ്യും.
ഇതോടെ ജില്ലയിലെ ടേക്ക് എ ബ്രേക്കുകളുടെ എണ്ണം 64 ആകും. ഒരു മാസത്തിനകം പത്തോളം സമുച്ചയങ്ങൾ കൂടി നാടിന് സമർപ്പിക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ പറഞ്ഞു. പൂർണമായും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടങ്ങൾ ഒരുക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശുചിമുറികളുണ്ട്.
മുലയൂട്ടൽ കേന്ദ്രം, മുപ്പതോളം പേർക്ക് ഇരിക്കാവുന്ന കഫേ, പാർക്കിങ് സൗകര്യം എന്നിവയുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് ടേക്ക് എ ബ്രേക്കുകൾ ഒരുക്കിയത്. കുടുംബശ്രീ യൂണിറ്റുകളും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളുമാണ് സമുച്ചയങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. ആരോഗ്യ കാർഡ് ഉൾപ്പെടെ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചവരെയാണ് പാചകജോലിയിലുൾപ്പെടെ നിയമിച്ചത്.
ചെറിയ നിരക്കിൽ വൃത്തിയുള്ളതും ആധുനികവുമായ സൗകര്യങ്ങൾ ലഭിക്കുമെന്നതാണ് ടേക്ക് എ ബ്രേക്കിന്റെ പ്രത്യേകത. ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമാണ് ഇത്. കഫേയിൽ ചായയും പലഹാരങ്ങളും ജ്യൂസുമെല്ലാം ലഭിക്കും. നവകേരള കർമപദ്ധതിയിൽ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് ടേക്ക് എ ബ്രേക്കുകൾ ഒരുങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..