17 September Tuesday
വേങ്ങേരി ജങ്‌ഷനിലെ മേൽപ്പാലം തുറന്നുകൊടുക്കുന്നു

ഇനി 9 നാളിന്റെ കാത്തിരിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

നിർമാണം പുരോഗമിക്കുന്ന വേങ്ങേരി ഓവർ ബ്രിഡ്ജ്

സ്വന്തം ലേഖകൻ

കോഴിക്കോട്‌
ബാലുശേരി, നരിക്കുനിവഴി കോഴിക്കോട്ടേക്കുള്ള യാത്രാക്ലേശത്തിന്‌ പരിഹാരമാവുന്നു.  -കോഴിക്കോട്‌ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി വേങ്ങേരി ബൈപാസ്‌ ജങ്‌ഷനിൽ നിർമിക്കുന്ന മേൽപ്പാലം  ഒമ്പതുദിവസം കൂടി കഴിഞ്ഞാൽ ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. ഇതോടെ യാത്രക്കാരുടെ മാസങ്ങൾ നീണ്ട  കാത്തിരിപ്പിന്‌ വിരാമമാകും. 
വെങ്ങളം–- രാമനാട്ടുകര ദേശിയ പാതയ്‌ക്ക്‌ കുറുകെ വേങ്ങേരിയിൽ 42 മീറ്റർ നീളവും 27 മീറ്റർ വീതിയുമുള്ള പാലത്തിന്റെ പകുതിഭാഗമാണ്‌ ഗതാഗതത്തിന്‌ തുറന്നുകൊടുക്കുന്നത്‌. ഇവിടെ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ്‌ ലൈൻ മാറ്റത്തതിനാൽ മേൽപ്പാലത്തിന്റെ ഒരുഭാഗത്ത്‌ 13.75 മീറ്റർ വീതിയിലാണ്‌ സ്ലാബുകൾ നിർമിച്ചത്‌. പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബുകൾക്കിടയിലെ കോൺക്രീറ്റും ഇരുവശങ്ങളിലെ കോൺക്രീറ്റും കഴിഞ്ഞദിവസം പൂർത്തിയായി. കോൺക്രീറ്റിന് ശേഷം ഒരാഴ്‌ച കഴിഞ്ഞേ  ഗതാഗതം അനുവദിക്കു. ഇതിനിടെ സ്ലാബിന്‌ മുകളിൽ ബിറ്റുമിൻ കോൺക്രീറ്റ്‌ ചെയ്യണം. ഇത്‌  ഒരുദിവസംകൊണ്ട്‌ പൂർത്തിയാക്കാനാകും.
കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴ പ്രവൃത്തിയെ സാരമായി ബാധിച്ചു. മഴ നാലുനാളായി വിട്ടുനിന്നതോടെ  പ്രവൃത്തി പുരോഗമിക്കുകയാണ്‌. 
പാലത്തോട്‌ ചേർന്ന സർവീസ്‌ റോഡ്‌ 60 സെന്റിമീറ്റർ കൂടി ഉയർത്താനുണ്ട്‌. പാലം പ്രവൃത്തിയോടൊപ്പം  റോഡ്‌ നിർമാണവും പുരോഗമിക്കുന്നു. കെഎംസി കൺസ്‌ട്രക്‌ഷനാണ്‌ നിർമാണ ചുമതല. പെരുവണ്ണാമൂഴിയിൽനിന്നുള്ള ജപ്പാൻ ജലപദ്ധതിയുടെ പ്രധാനപൈപ്പ്‌ പാലം നിർമിക്കുന്നതിന്റെ ഒരുഭാഗത്ത്‌ കൂടിയാണ്‌ പോകുന്നത്‌. പാലം പൂർണമായി നിർമിക്കാൻ പൈപ്പ്‌ മാറ്റി സ്ഥാപിക്കണം. അതിനാലാണ്‌ പ്രവൃത്തി നീണ്ടുപോയത്‌. പാലത്തിന്റെ പകുതിഭാഗം ഗതാഗതത്തിന്‌ തുറന്നുകൊടുത്തശേഷം  പൈപ്പ്‌ മാറ്റാൻ തുടങ്ങും. മാറ്റാനുള്ള പൈപ്പുകളും എത്തിയിട്ടുണ്ട്‌. 
ഗതാഗതത്തിന്‌ തുറന്നുകൊടുക്കുന്നതോടെ ബാലുശേരി–-നരിക്കുനി–-കോഴിക്കോട്‌ ഭാഗത്തേക്കുള്ള യാത്രാക്ലേശത്തിന്‌ പരിഹാരമാവും. നേരത്തെ തണ്ണീർപന്തൽ–-മാളിക്കടവ്‌ വഴി ബൈപാസിൽ പ്രവേശിക്കുകയായിരുന്നു. കനത്ത മഴയിൽ ഈ റോഡ്‌ തകർന്നതോടെ കോഴിക്കോട്ടേക്ക്‌ വരുന്ന ബസുൾപ്പടെയുള്ള വലിയ വാഹനങ്ങൾ കണ്ണാടിക്കൽ വഴിയും ബാലുശേരി –-നരിക്കുനി ഭാഗത്തേക്ക്‌ പോവുന്ന വാഹനങ്ങൾ ചെറുകുളം വഴിയുമാണ്‌ സർവീസ്‌ നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top