17 September Tuesday

‘മലപൊട്ടിയൊലിച്ചിക്ക്‌, ഞാളെ മാറ്റണം’

സി രാഗേഷ്Updated: Tuesday Aug 13, 2024

ശാന്ത

 
വിലങ്ങാട് 
"എങ്ങനെയെങ്കിലും ഞാളെ ഇവിടെ നിന്ന്‌ രക്ഷിക്കണം, വീടിന്റെ പൊറകിലെല്ലാം മണ്ണിടിഞ്ഞിക്ക്. രാത്രിയിൽ സമാധാനത്തിൽ ഉറങ്ങാൻ പറ്റില്ല’. കഴിഞ്ഞ 30ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമകളിൽനിന്ന്‌ പന്നിയേരി ആദിവാസി ഉന്നതിയിലെ വേലിയേരി ശാന്ത മോചിതയായിട്ടില്ല. ഉരുൾപൊട്ടലിനുശേഷം മകളുടെ വീട്ടിലേക്ക് മാറിയ ശാന്ത കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ്‌ വീടിന്റെ ദയനീയാവസ്ഥ കണ്ടത്‌. 
പന്നിയേരിയിൽനിന്ന്‌ മൂന്ന് മണിക്കൂറിലേറെ ചെങ്കുത്തായ മലകയറി കടമാൻ കളരിമലയിലെ ഉരുൾപൊട്ടൽ ഭൂമിയും കണ്ടതായി ശാന്ത പറഞ്ഞു. പെരിയ വനമേഖലയിൽ ഉൾപ്പെടുന്ന കടമാൻ കളരിമലയുടെ പലഭാഗത്തുനിന്നും  ഉരുൾപൊട്ടി ഒരു മലയാകെ ഒലിച്ചിറങ്ങുകയായിരുന്നു. അധികമാരും എത്താത്ത മലയിലെ അവസ്ഥ പേടിപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.
പന്നിയേരിയിൽ 27 കുടുംബങ്ങളാണ് ഉന്നതി കേന്ദ്രത്തിൽ താമസിക്കുന്നത്. കണ്ണവം വനമേഖലയോട് ചേർന്നുകിടക്കുന്ന മലയോരമാണിത്. പന്നിയേരിയിൽ നിരവധി സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയൊലിച്ചത്. വിലങ്ങാടിനെ ബന്ധിപ്പിക്കുന്ന പന്നിയേരി മുച്ചങ്കയം പാലം ഉരുളിൽ തകർന്നതിനെ തുടർന്ന് പന്നിയേരി, കുറ്റല്ലൂർ, മാടഞ്ചേരി പ്രദേശം ഒറ്റപ്പെട്ടിരുന്നു. പ്രദേശത്ത് ജിയോജളി വിദഗ്ധ സംഘം പരിശോധനക്കെത്തിയപ്പോൾ നാട്ടുകാർ തങ്ങളുടെ ദുരിതം വിവരിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top