08 September Sunday

വൃത്തിയില്ലായ്‌മക്കും 
മായത്തിനും പിഴ 9.91 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
സ്വന്തം ലേഖകൻ
കോഴിക്കോട്‌ 
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ശുചിത്വം ഉറപ്പാക്കാത്തതിനും മൂന്നുമാസത്തിനിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പിഴയായി ഈടാക്കിയത്‌ 9.91 ലക്ഷം രൂപ. ഏപ്രിൽ, മെയ്‌, ജൂൺ മാസങ്ങളിലായി 1,455 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ പിഴവ്‌ കണ്ടെത്തിയ 218 സ്ഥാപനങ്ങൾക്കാണ്‌ പിഴ ചുമത്തിയത്‌. 
ഏപ്രിൽ 1,57,500 രൂപ, മേയ്‌–- 4,84,500, ജൂൺ–- 3,49,000 എന്നിങ്ങനെയാണ്‌ പിഴ വിധിച്ചത്‌. മൂന്നുമാസത്തിനിടെ 35 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചു. 25 സ്ഥാപനങ്ങൾക്കെതിരെ ആർഡിഒയ്‌ക്ക്‌ മുമ്പിലും കേസുണ്ട്‌. 
ലൈസൻസ്‌ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയാണ്‌ കൂടുതലും നിയമനടപടി. പ്രതിദിനം 3500 രൂപയിൽ കുറഞ്ഞ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക്‌ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ മതിയാകും. ലൈസൻസിന്‌ പകരം ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ മാത്രം സൂക്ഷിച്ച സ്ഥാപനങ്ങളിൽനിന്ന്‌ പിഴ ഈടാക്കി. സ്ഥാപനങ്ങളുടെ വിറ്റുവരവിന്‌ അനുസരിച്ചാണ്‌ പിഴ ചുമത്തിയത്‌. 
അടുക്കളയിലെയും പരിസരങ്ങളിലെയും ശുചിത്വമില്ലായ്‌മ, ലൈസൻസ്‌ പുതുക്കാതിരിക്കൽ, വെള്ളം പരിശോധനാ സർട്ടിഫിക്കറ്റ്‌, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്‌നസ്‌ എന്നിവയിലെ പിഴവുകൾക്കും പിഴ ഈടാക്കി. ഒന്നിൽ കൂടുതൽ ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ്‌ കടുത്ത നടപടി സ്വീകരിച്ചതെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ ഓഫീസ്‌ അറിയിച്ചു. 
കഴിഞ്ഞ സാമ്പത്തിക വർഷം സമാന ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന്‌ പിഴയായി 31,18,500 രൂപ  ഈടാക്കിയിരുന്നു. 2023 ഏപ്രിൽ മുതൽ 24 മാർച്ച്‌ 31 വരെ 5810 സ്ഥാപനങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. 137 പ്രോസിക്യൂഷൻ കേസും ആർഡിഒ കോടതികളിൽ 137 കേസും ഫയൽ ചെയ്‌തു. 735 സ്ഥാപനങ്ങളിൽനിന്ന്‌ പിഴ ഈടാക്കി. 
പരാതിപ്പെടാൻ 
മടിക്കരുത്‌ 
ശുചിത്വമില്ലായ്‌മ, മായം കലർന്ന ഭക്ഷണം, പഴകിയ ഭക്ഷണം തുടങ്ങിയ പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ food safety kerala എന്ന പോർട്ടിലിലൂടെയും  foodsafetykerala@gmail.com എന്ന ഇ മെയിലിലും പരാതി അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top