21 October Monday
ജില്ലാ സ്കൂൾ ഒളിമ്പിക്‌സ്‌ ഇന്ന്‌ മുതൽ

ട്രാക്കിൽ തീപാറും

സ്വന്തം ലേഖകൻUpdated: Monday Oct 21, 2024
കോഴിക്കോട്
കായികലോകത്ത്‌ പുതിയ വേഗവും ഉയരവും കുറിക്കാൻ കൗമാര കായികതാരങ്ങൾ ഇന്ന്‌ കളത്തിലിറങ്ങും. മൂന്നുനാൾ നീളുന്ന  66–--ാമത് റവന്യു ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിന്‌ തിങ്കളാഴ്‌ച കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. രാവിലെ എട്ടിന്‌ ദീപശിഖ സ്‌റ്റേഡിയത്തിൽ എത്തുന്നതോടെ അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ ആരംഭിക്കും. ജൂനിയർ  പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെയാണ്‌ ട്രാക്ക്‌ ഉണരുക. രാവിലെ ഒമ്പതിന്‌ ഡിഡിഇ സി മനോജ്‌കുമാർ പതാക ഉയർത്തും. രാവിലെ 10ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് മേള ഉദ്‌ഘാടനംചെയ്യും.
സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നുവിഭാഗങ്ങളിലാണ്‌ മത്സരം. 102 മത്സര ഇനങ്ങളാണുള്ളത്‌. 17 സബ്ജില്ലയിൽനിന്നുമായി 3500 വിദ്യാർഥികൾ മത്സരിക്കും. ആദ്യദിനമായ തിങ്കളാഴ്‌ച 22 ഫൈനൽ നടക്കും. ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിലെ പരേതനായ കായിക അധ്യാപകൻ വള്ളിയോട് പി അലിയുടെ വീട്ടിൽനിന്നാണ്‌  ദീപശിഖാ പ്രയാണം ആരംഭിച്ചത്‌. സമാപന സമ്മേളനം 23ന് പകൽ 3.30ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യും.
കഴിഞ്ഞ വർഷം ഉപജില്ലയിൽ മുക്കവും സ്‌കൂളിൽ പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സുമായിരുന്നു ചാമ്പ്യൻമാർ.  മത്സരാർഥികൾക്ക്‌ ഉച്ചഭക്ഷണവും മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഹരിതചട്ടം പാലിച്ചാണ്‌ മേള. ഓവറോൾ ട്രോഫിക്ക്‌ പുറമെ മികച്ച സ്‌കൂളിനും ട്രോഫി സമ്മാനിക്കും. നവംബർ നാലുമുതൽ 11 വരെ എറണാകുളത്താണ്‌ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top