08 September Sunday

ഗവർണറുടെ കാവിവൽക്കരണ 
നീക്കം ചെറുക്കണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

എസ്എഫ്ഐ ജില്ലാ സമ്മേളനം അഴിയൂർ പി കെ രമേശൻ നഗറിൽ കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
പി കെ രമേശൻ നഗർ (അഴിയൂർ)
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള ഗവർണറുടെ നീക്കത്തെ വിദ്യാർഥി സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ആർഎസ്‌എസിന്റെയും ബിജെപിയുടെയും വർഗീയ അജൻഡക്ക് ഗവർണർ ശക്തിപകരുകയാണ്‌. മതനിരപേക്ഷതയുടെ മാതൃകകളായ കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റാനാണ് ശ്രമം. അധികാര പരിധിക്കപ്പുറമുള്ള വിഷയങ്ങളിലും ധാർഷ്‌ട്യത്തോടെയും ധിക്കാരത്തോടെയുമാണ് ഗവർണർ ഇടപെടുന്നത്. 
പുതിയ തലമുറ എന്ത് പഠിക്കണമെന്ന്‌ സംഘപരിവാർ തീരുമാനിക്കുമ്പോൾ അതിന്‌ ഒത്താശചെയ്യുന്നു. ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാൻ മുഴുവൻ വിദ്യാർഥികളും അണിനിരക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
രക്തസാക്ഷി പി കെ രമേശന്റെ ഓർമകളിരമ്പുന്ന അഴിയൂരിലാണ്‌  49ാമത് ജില്ലാ സമ്മേളനത്തിന് തുടക്കമായത്‌. രണ്ട്‌ ദിവസങ്ങളിലെ പ്രതിനിധി സമ്മേളനം അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിലെ രക്തസാക്ഷി പി കെ രമേശൻ നഗറിൽ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി താജുദ്ദീൻ അധ്യക്ഷനായി. സരോദ് ചങ്ങാടത്ത് രക്തസാക്ഷി പ്രമേയവും എസ് നന്ദന അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ വി അനുരാഗ് റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്സൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പി താജുദ്ദീൻ, ഫിദൽ റോയ്സ്, കെ ടി സപന്യ, ഭവ്യ, അഭിജിത് എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. മുഹമ്മദ് സാദിഖ് കൺവീനറായി പ്രമേയ കമ്മിറ്റിയും എസ് നന്ദന കൺവീനാറായി മിനുട്സ് കമ്മിറ്റിയും മിഥുൻ സാരംഗ് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു. 
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വൈഷ്ണവ് മഹേന്ദ്രൻ, ജാൻവി കെ സത്യൻ, മുൻ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി ശ്രീധരൻ സ്വാഗതം പറഞ്ഞു. വൈകിട്ട് പൊതുചർച്ചയും രക്തസാക്ഷി കുടുംബ സംഗമവും നടന്നു. ചൊവ്വാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top