24 September Tuesday
ഗർഭസ്ഥശിശുവും യുവതിയും മരിച്ച സംഭവം

മൊടക്കല്ലൂർ മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
 
ബാലുശേരി 
പ്രസവത്തിനിടെ അമ്മയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മാനേജ്മെന്റിനെതിരെയും ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ട്‌ മൊടക്കല്ലൂർ  മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. ഡോക്ടർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 
എം ഡിറ്റ് കോളേജ് ഗേറ്റിന് മുമ്പിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു. എംഎംസി ഗേറ്റിന് മുമ്പിൽ ബാരിക്കേഡ് വച്ച്‌ പൊലീസ് മാർച്ച് തടഞ്ഞു. ആക്‌ഷൻ കമ്മിറ്റി ചെയർപേഴ്സണും ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇന്ദിര ഏറാടിയിൽ ഉദ്ഘാടനംചെയ്തു. നീതി ലഭിക്കുംവരെ  പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.
ബാലുശേരി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ടി കെ വനജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, ബ്ലോക്ക് അംഗം ഇ ടി ബിനോയ്, സിപിഐ എം ലോക്കൽ സെക്രട്ടറി ടി കെ സുധീർകുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി വി രാജൻ, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ എന്നിവർ സംസാരിച്ചു. ആക്‌ഷൻ കമ്മിറ്റി കൺവീനറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം കെ നിഖിൽരാജ് സ്വാഗതവും സ്ഥിരംസമിതി ചെയർപേഴ്സൻ ബിച്ചു ചിറക്കൽ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top