08 September Sunday
പ്രതിക്കായി ബ്ലൂകോർണർ നോട്ടീസ്

നവവധുവിന് പീഡനം: 
അന്വേഷണം 
ക്രൈംബ്രാഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
കൊച്ചി 
വേങ്ങരയിൽ നവവധുവിനെ ഭർത്താവും വീട്ടുകാരും മർദിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവെെഎസ്‌പിക്കാണ് അന്വേഷണച്ചുമതല. ഭർത്താവ്‌ മുഹമ്മദ് ഫായിസ്‌ സന്ദർശകവിസയിൽ ദുബായിലേക്ക് കടന്നതായും ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലൂകോർണർ നോട്ടീസ് ഇറക്കുമെന്നും സർക്കാർ അറിയിച്ചു. 
പൊലീസ്‌ അന്വേഷണം കാര്യക്ഷമമല്ലെന്ന്‌ ആരോപിച്ചും കേസ്‌ ക്രൈംബ്രാഞ്ചിനോ സിബിഐക്കോ വിടണമെന്ന്‌ ആവശ്യപ്പെട്ടും പരാതിക്കാരി നൽകിയ ഹർജിയിലാണ്  സർക്കാരിന്റെ മറുപടി. റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് എ  ബദറുദീൻ ഹർജി തീർപ്പാക്കി. 
മെയ് രണ്ടിനായിരുന്നു മുഹമ്മദ്‌ ഫായിസിന്റെയും പരാതിക്കാരിയുടെയും വിവാഹം. ഫായിസിന്റെ മർദനത്തിൽ കേൾവിക്ക് തകരാറ്‌ സംഭവിച്ചു. ക്രൂരമർദനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23ന് മലപ്പുറം വനിതാസെല്ലിലും 28ന് ജില്ലാ പൊലീസ്‌ മേധാവിക്കും പരാതി നൽകി. മുഹമ്മദ്  ഫായിസും  ഉമ്മ സീനത്തും ഉപ്പ സെെതലവിയും മുൻകൂർജാമ്യം തേടിയെങ്കിലും സീനത്തിനുമാത്രമാണ്  ലഭിച്ചത്. ഫായിസും സൈതലവിയും ഒളിവിൽപ്പോയി. 
50 പവൻ സ്വർണം വിവാഹസമയത്ത് നൽകിയെന്നും കൂടുതൽ സ്വർണം ആവശ്യപ്പെട്ടും സൗന്ദര്യമില്ലെന്ന് ആക്ഷേപിച്ചുമായിരുന്നു മർദനമെന്നും ഹർജിയിൽ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top