തിരുവനന്തപുരം
പൂക്കളും കലാരൂപങ്ങളും നിറഞ്ഞ ഡിസൈനുകളിൽ ട്രെൻഡിങ്ങായി ഓണം വസ്ത്രവിപണി. കേരളസാരികളും സെറ്റുമുണ്ടുകളും പുരുഷന്മാർക്കുള്ള കസവ്– കേരള മുണ്ടുകളുംമാത്രം അരങ്ങുവാണിരുന്ന വിപണിയിൽ ഇക്കുറിയും പ്രിന്റഡ് ഡിസൈനുകൾ ഇടംപിടിച്ചു.
സെറ്റ് സാരികളുടെ ഡിമാൻഡ് കുറഞ്ഞില്ലെങ്കിലും കളർഫുൾ സാരികളാണ് പുതുതലമുറയ്ക്ക് പ്രിയം. പേസ്റ്റൽ കളറുകളിലുള്ള കോട്ടൺസാരികളും ഓണം വിപണിയിൽ മുന്നിലുണ്ട്. നിറമുള്ള ഡൈ ചേർത്തെടുക്കുന്ന കസവുസാരികളും ചുരിദാറുകളുമാണ് കലാലയ ഓണാഘോഷത്തിലെ താരങ്ങൾ.
ഓണവും
ബ്രാൻഡഡാണ്
ഓണ വസ്ത്രവിപണിയിൽ ബ്രാൻഡുകളുടെയും മത്സരം തുടങ്ങിയിട്ടുണ്ട്. ലിറ്റിൽ മലയാളിമങ്ക തീം സാരിയാണ് മുംബൈ ആസ്ഥാനമായ പ്രമുഖ സാരി ബ്രാൻഡ് വിപണിയിലെത്തിച്ചത്. സാരിക്കു പുറമെ ഷർട്ടിലും ടീഷർട്ടിലും കഥകളി, തെയ്യം, പുലിക്കളി, പൂക്കൾ തുടങ്ങിയ ഡിസൈനുകളും എത്തിച്ചിട്ടുണ്ട്. ഓൺലൈൻ വിപണന കേന്ദ്രങ്ങളാണ് കൂടുതലായി ഇത്തരം ഡിസൈനുകൾ അവതരിപ്പിച്ചത്.
സമ്മാനങ്ങളുടെ
ഖാദിക്കാലം
ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. കൂടാതെ ഖാദി ബോർഡിന്റെ ഓണം സമ്മാനപദ്ധതിയിൽ ഓരോ 1000 രൂപയുടെ ബില്ലിനും നൽകുന്ന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായി 5000 രൂപയുടെയും രണ്ടാം സമ്മാനമായി 3000 രൂപയുടെയും മൂന്നാം സമ്മാനമായി 1000 രൂപയുടെയും ഖാദി ഉൽപ്പന്നങ്ങൾ നൽകും. ജില്ലതോറും ആഴ്‌ചയിൽ ഒരിക്കലാണ് നറുക്കെടുപ്പ്.
വരൂ
സൂര്യകാന്തിയിലേക്ക്
കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാവ്യവസായ കേന്ദ്രവും കൈത്തറി വികസന സമിതിയും ചേർന്ന് കനകക്കുന്ന് സൂര്യകാന്തിയിൽ കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ആരംഭിച്ചിട്ടുണ്ട്. മറ്റ്സംസ്ഥാനങ്ങളിലെ 26 സംഘങ്ങളുടേതടക്കം 64 സ്റ്റാൾ മേളയുടെ ഭാഗമാണ്. 14ന് മേള സമാപിക്കും.
വിപണന മേള
ഇന്നുതുടങ്ങും
തിരുവനന്തപുരം
കരകൗശല വികസന കോർപറേഷനും നബാർഡും ചേർന്ന് ഓണത്തോടനുബന്ധിച്ച് രണ്ടുമുതൽ 10വരെ അയ്യൻകാളി ഹാളിൽ കരകൗശല പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു.
ചൊവ്വ രാവിലെ 10ന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. കോർപറേഷൻ ചെയർമാൻ പി രാമഭദ്രൻ അധ്യക്ഷനാകും. ദിവസവും രാവിലെ 10മുതൽ രാത്രി എട്ടുവരെയാണ് മേള.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..