തിരുവനന്തപുരം
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭവ്യശ്രീ. തന്റെ പ്രിയപ്പെട്ട ചിത്രാമ്മയുടെ പിന്തുണയും വാങ്ങി അവർക്കായി പാട്ടുപാടിയതിന്റെ സന്തോഷം. ഗായിക കെ എസ് ചിത്രയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പകർത്തി നിധിപോലെ സൂക്ഷിക്കാൻ അമ്മയെയും ഈ കൊച്ചുഗായിക ചുമതലപ്പെടുത്തിയിരുന്നു. നൃത്തമാടു കൃഷ്ണ നടനമാടൂ കൃഷ്ണ വെണ്ണ തരാം ഗോപാലാ എന്ന് പാടിത്തുടങ്ങിയ ഭവ്യശ്രീയ്ക്കൊപ്പം കെ എസ് ചിത്രയും ചേർന്നതോടെ സന്തോഷം ഇരട്ടിയായി. സ്കൂളിലെ അധ്യാപികയുടെ ബന്ധുവഴിയാണ് സ്വകാര്യ ചാനലിലെ പരിപാടിക്കിടെ ഭവ്യശ്രീ ചിത്രയെ കണ്ടത്. അമ്മ ആതിരയും സഹോദരൻ എച്ച് വിഷ്ണു നാരായണനും ഒപ്പമുണ്ടായിരുന്നു. കാച്ചാണി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് എ ഭവ്യശ്രീ. സ്കൂളിലെ അധ്യാപികയായ ഷാർജയോട് കെ എസ് ചിത്രയെ കാണണമെന്ന് ആഗ്രഹം പലപ്പോഴായി പങ്കുവച്ചിരുന്നു. തുടർന്ന്, ഷാർജ ടീച്ചർ ചാനലിൽ പ്രവർത്തിക്കുന്ന ബന്ധുവിനോട് കാര്യം പറയുകയും അവസരം ഒരുക്കുകയുമായിരുന്നു. അരുവിക്കര ഇറയൻകോട് സ്വദേശി ഹരീഷ്‌കുമാറിന്റെ മകളായ ഭവ്യശ്രീ ആറുവർഷമായി കർണാടക സംഗീതം അഭ്യസിക്കുന്നുണ്ട്. തുടർച്ചയായി മൂന്നുതവണയും സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനം ഈ മിടുക്കിക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..