20 September Friday
ഇരിങ്ങാലക്കുട നിപ്മറിൽ ഫീഡിങ്‌ ഡിസോഡര്‍ ക്ലിനിക്

കുട്ടികളുടെ ഭക്ഷണം: മടി മാറ്റാൻ വടി വേണ്ട

സി എ പ്രേമചന്ദ്രൻUpdated: Thursday Aug 8, 2024
തൃശൂർ
 ഭക്ഷണം കഴിക്കാൻ കുട്ടികൾ മടി കാണിക്കുന്നുണ്ടോ. കഥകൾ പറഞ്ഞും  പാചക പരീക്ഷണങ്ങൾ  നടത്തിയും  ഭക്ഷണത്തോടുള്ള താൽപ്പര്യം വളർത്താൻ ഇതാ ക്ലിനിക്‌. ഭക്ഷണങ്ങളുടെ രൂപത്തിലും  രുചിയിലും മാറ്റം വരുത്തി കുട്ടികളെ ആകർഷിക്കും. കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടാൻ  സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌  റിഹാബിലിറ്റേഷനിൽ (നിപ്മർ) ഫീഡിങ്‌ ഡിസോഡർ ക്ലിനിക്‌ ഒരുങ്ങി. എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ക്ലീനിക്‌ ജനങ്ങൾക്കായി സമർപ്പിക്കും.  മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടലിനെ ത്തുടർന്ന്‌ വിവിധ പദ്ധതികളാണ്‌ നിപ്‌മറിൽ നടപ്പാക്കുന്നത്‌.  
         വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികൾ കഴിക്കാൻ കൂട്ടാക്കാറില്ല. ഇത്  പോഷണക്കുറവിലേക്കും  രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളിൽ    സഹായിക്കുന്നതിനുള്ള സംവിധാനമാണ് ഫീഡിങ്‌ ഡിസോഡർ ക്ലിനിക്. രണ്ടു വയസ്സിന്‌ മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള ക്ലിനിക്കാണിത്.  ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയാണ്   ലക്ഷ്യം. ഡയറ്റീഷൻ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവരടങ്ങുന്ന ടീമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം. ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകൾ തയ്യാറാക്കുന്നതിനും   രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം   ഇടപെടും.  ഡയറ്റീഷൻ  ഓരോ   കുട്ടിയുടെയും  ഭക്ഷണശീലവും  ക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ്  അനുയോജ്യമായ മെനു   തയ്യാറാക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട ഇന്ദ്രിയ  സംയോജന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്   നിർദേശങ്ങൾ നൽകും. ഭക്ഷണവസ്തുക്കളുടെ മൃദുത്വം, രൂപം, രുചി എന്നിവ കുട്ടിക്ക് സ്വീകാര്യവും സുഖകരവുമാക്കി മാറ്റുന്നതിനും  സഹായിക്കും.  
      ഭക്ഷണം ശരിയായി  ചവച്ചരച്ച് കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ  കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സ്പീച്ച് തെറാപ്പിസ്റ്റ് നൽകും. കഥകൾ, പാചക പരീക്ഷണങ്ങൾ എന്നിവയിലൂടെ കുട്ടികളിൽ ഭക്ഷണത്തോടുള്ള താല്പര്യം വളർത്തുക,   ചലന  കഴിവുകൾ, സമൂഹത്തോടുള്ള ഇടപെടലുകൾ എന്നിവ മെച്ചപ്പെടുത്തുക, ഭക്ഷണം സ്വയം കഴിക്കുന്നതിനുള്ള താല്പര്യം വളർത്തിയെടുക്കുക എന്നിവയ്‌ക്ക്  സ്പെഷ്യൽ എഡ്യുക്കേറ്റർ മേൽനോട്ടം വഹിക്കും. തുടക്കത്തിൽ മൂന്നുമാസ  പരിശീലന പദ്ധതിക്കാണ് നിപ്മർ രൂപം നൽകിയിട്ടുള്ളത്. രജിസ്ട്രേഷനായി 9288099582 നമ്പറിൽ ബന്ധപ്പെടാമെന്ന്‌ നിപ്‌മർ ഡയറക്ടർ സി ചന്ദ്രബാബു അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top