തൃശൂർ
ഉന്നം തെറ്റാതെ വെടിയുതിർക്കുന്നതിൽ സി ബി ജിസ്‌പോളും വരദയും മുന്നിലാണ്. കേന്ദ്രീയ വിദ്യാലയ ദേശീയ മത്സരത്തിൽ ഷൂട്ടിങ്ങിലാണ് ഇവർ ജില്ലയുടെ അഭിമാനമായത്. 10 മീറ്റർ ഓപ്പൺ സൈറ്റ് ബോയ്സ് അണ്ടർ 17 വിഭാഗത്തിൽ സി ബി ജിസ്‌പോൾ സ്വർണവും പെൺകുട്ടികളുടെ വിഭാഗത്തിൽ വരദ സുനിൽ വെള്ളിയും നേടി.
ഇരുവരും രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളാണ്. ജിസ്‌പോൾ പത്താംക്ലാസ് വിദ്യാർഥിയാണ്. തൃശൂർ സിറ്റി പൊലീസിൽ സബ്‌ഇൻസ്‌പെക്ടറായ വടൂക്കര ചിറ്റിലപ്പിള്ളി സി എ ബാബുവിന്റെയും മിനിയുടെയും മകനാണ്. രാമവർമപുരം കേന്ദ്രീയ വിദ്യാലയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് വരദ. 2022ലെ ദേശീയ മത്സരത്തിൽ വെള്ളി മെഡലും 2023ലെ മത്സരത്തിൽ വെങ്കല മെഡലും വരദ കരസ്ഥമാക്കിയിട്ടുണ്ട്. വില്ലടം കാങ്കപ്പറമ്പിൽ അഡ്വ. പി സുനിലിന്റെയും കൊച്ചിൻ ദേവസ്വം ബോർഡ് ലോ ഓഫീസർ ഷൈമോൾ സുനിലിന്റെയും മകളാണ് വരദ.
രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ ഷൈനി ജോർജാണ് ജിസ്‌പോളിന്റെയും വരദയുടെയും കായികാധ്യാപിക. തൃശൂർ അക്വാട്ടിക് കോംപ്ലക്സിലുള്ള ജില്ലാ റൈഫിൾ അസോസിയേഷൻ കോച്ച് വിനീഷാണ് പരിശീലകന്‍. പഞ്ചാബ് ഫഗ്‌വാര ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിലാണ് കേ ന്ദ്രീയ വിദ്യാലയ ദേശീയ കായിക മീറ്റ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..