17 September Tuesday

പുലിമടകൾ
ആഹ്ലാദത്തിമിർപ്പിൽ

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2024
തൃശൂർ 
പുലികളി നടത്താനുള്ള കോർപറേഷൻ കൗൺസിൽ തീരുമാനം വന്നതോടെ സാംസ്‌കാരിക നഗരി ആഹ്ലാദത്തിമിർപ്പിൽ. നാലോണ നാളിൽ  മടയിൽനിന്ന്‌ പുലികളെ ഇറക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി സംഘങ്ങളും സജീവമായി. കനലെരിയും കണ്ണുമായി പുലിമട തകർത്ത്‌ അരമണി കുലുക്കി മേളത്തിനൊത്ത്‌ ചുവടുവച്ച്‌  സാധാരണപോലെ തൃശൂർ നഗരത്തിൽ പുലികളിറങ്ങും. കഴിഞ്ഞ തവണ അഞ്ച്‌ സംഘങ്ങളായിരുന്നുവെങ്കിൽ ഇത്തവണ അത്‌ ഏഴായി ഉയർന്നു.  
ഒരു സംഘത്തിൽ 35 മുതൽ 51  വരെ പുലികളുണ്ടാകും. വൈകിട്ട്‌ നാലിന്‌ അതത്‌ പ്രദേശങ്ങളിൽനിന്ന്‌ പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ്‌ റൗണ്ടിലെത്തും. നടുവിലാൽ ഗണപതിക്ക്‌ നാളികേരമുടച്ച്‌ സ്വരാജ്‌ റൗണ്ട്‌ ചുറ്റും. വരയൻ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി  പരമ്പരാഗത  പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കും. 
 തൃശൂർ നഗരാതിർത്തിയിലെ സംഘങ്ങളാണ്‌ പങ്കെടുക്കുക. വിയ്യൂർ ദേശം, വിയ്യൂർ യുവജനസംഘം,  സീതാറാം മിൽ ലെയ്‌ൻ, കാനാട്ടുകര, ശങ്കരംകുളങ്ങര, ചക്കാമുക്ക്‌, പാട്ടുരായ്‌ക്കൽ  ടീമുകളാണ്‌ പുലികളിക്കെത്തുക. ധനസഹായവും സമ്മാനത്തുകയും കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കോർപറേഷൻ വർധിപ്പിച്ചിട്ടുണ്ട്‌. പങ്കെടുക്കുന്ന ഓരോ ടീമിനും ഇത്തവണ 3,12,500-രൂപ നൽകും. 
ഒന്നാം സമ്മാനം 62,500- രൂപയും രണ്ടാം സമ്മാനം 50,000-രൂപയും മൂന്നാം സമ്മാനം 43,750-രൂപയുമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top