08 September Sunday

ശരാശരി മഴ ലഭിച്ചു; ഇതുവരെ പെയ്‌തത്‌ 1117.4 മില്ലീമീറ്റർ മഴ

സ്വന്തം ലേഖികUpdated: Saturday Jul 27, 2024
തൃശൂർ 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും കനത്ത മഴയിലും ജില്ലയിൽ വ്യാപക നാശം. വെള്ളിയാഴ്‌ച ജില്ലയിൽ 32 വീടുകൾ ഭാഗികമായും രണ്ട്‌ വീടുകൾ പൂർണമായും തകർന്നു. തൃശൂർ –- മൂന്ന്‌, കുന്നംകുളം –- രണ്ട്‌, ചാവക്കാട്‌ –- ആറ്‌, ചാലക്കുടി –- ഒമ്പത്‌, കൊടുങ്ങല്ലൂർ –- 14, തലപ്പിള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഒന്നുവീതം വീടുകളാണ്‌ തകർന്നത്‌. 
വ്യാഴാഴ്‌ചയുണ്ടായ ശക്തമായ കാറ്റിലും മഴയ്‌ക്കും വിവിധ ഇടങ്ങളിലായി മരം വീണ് 27ഓളം കെട്ടിടങ്ങളും വീടുകളും ഭാഗികമായി നാശനഷ്‌ടങ്ങൾ സംഭവിച്ചിരുന്നു. രണ്ട്‌ വീടുകൾ പൂർണമായി തകർന്നു. മറ്റ് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിൽ ആകെ നാല്‌ ദുരിദാശ്വാസ ക്യാമ്പുകളാണ്‌ പ്രവർത്തിക്കുന്നത്‌.  31 കുടുംബങ്ങളിലായി 93 പേർ ക്യാമ്പിലുണ്ട്‌. ഇതിൽ 34 പുരുഷന്മാരും 39 സ്‌ത്രീകളും 20 കുട്ടികളുമുണ്ട്‌.  
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശരാശരി 54.4 മില്ലീമീറ്റർ മഴയാണ്‌ ജില്ലയിൽ പെയ്തത്‌. ജൂൺ ഒന്നുമുതൽ 26 വരെയുള്ള കണക്ക്‌ പ്രകാരം ജില്ലയിൽ 1287.2  മില്ലീമീറ്റർ മഴയാണ്‌ ലഭിക്കേണ്ടത്‌. ഇതിൽ  1117.4 മില്ലീമീറ്റർ നിലവിൽ ലഭിച്ചു. -13 ശതമാനം മഴയാണ്‌ കുറവുള്ളത്‌. വെള്ളാനിക്കരയിലാണ്‌ വെള്ളിയാഴ്‌ച ഏറ്റവും അധികം  മഴ ലഭിച്ചത്‌. 41.9 മില്ലീമീറ്റർ.  
പെരിങ്ങൽകുത്ത്,  പൂമല  ഡാം, അസുരൻ കുണ്ട് ചെക്ക് ഡാം എന്നിവ തുറന്നിട്ടുണ്ട്. പൂമല ഡാമിന്റെ രണ്ട് സ്‌പിൽവേ ഷട്ടറുകൾ മൂന്ന്‌ സെന്റീമീറ്റർ വീതംതുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. പെരിങ്ങൽകുത്ത് ഡാമിന്റെ ഗേറ്റ്‌ 4 സ്‌പിൽവേ ഷട്ടർ അഞ്ച്‌ അടിയും 1,3,5,6 ഗേറ്റുകൾ 3.6 അടിയും അധിക ജലം തുറന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. 
അസുരൻ കുണ്ട് ഡാമിന്റെ ഷട്ടറുകൾ 3.8 സെന്റീമീറ്റർ വീതമാണ്‌ തുറന്നിട്ടുള്ളത്‌.പെരിങ്ങൽകുത്ത്‌ ഡാമിലെ നിലവിലെ ജലനിരപ്പ്‌ 423.60 മീറ്ററാണ്‌. 423.98 മീറ്ററാണ്‌ പരമാവധി ജലനിരപ്പ്‌. റെഡ്‌ അലർട്ടാണ്‌ ഇവിടെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top