09 September Monday

തുമ്പൂർ 33 കെവി സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

തുമ്പൂർ 33 കെവി സബ് സ്റ്റേഷൻ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട 

വേളൂക്കരയിലെ തുമ്പൂർ 33 കെവി സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ശക്തമായ കാലവര്‍ഷത്തില്‍  സംസ്ഥാനത്തുടനീളം തകര്‍ന്ന വൈദ്യുതി ലൈനുകള്‍ അതിവേഗം പുനഃസ്ഥാപിക്കുമെന്നും ജീവനക്കാര്‍ രാപകല്‍ ഇല്ലാതെ വൈദ്യുതി തടസ്സം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.   
തൃശൂര്‍ ജില്ലയില്‍ വൈദ്യുതി വിതരണ പ്രസരണ മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങൾ സര്‍ക്കാര്‍ നടപ്പിലാക്കി. ചാലക്കുടി, കുന്നംകുളം 220 കെ വി സബ്‌സ്റ്റേഷന്‍, മണ്ണുത്തി 110 കെ വി സബ്‌സ്റ്റേഷന്‍ എന്നിവ യാഥാര്‍ഥ്യമാക്കി. മാള, കൊടുങ്ങല്ലൂര്‍ 64 കെ വി സബ്‌സ്റ്റേഷനുകൾ 110 കെവി ആയും പാലക്കല്‍ 33 കെവി സബ്‌സ്റ്റേഷന്‍ 110 കെവിയായും ഉയര്‍ത്തി. മ്ലാങ്ങാട് 33 കെ വി സബ്‌സ്റ്റേഷന്‍ പൂര്‍ത്തീകരിച്ചു.
 രണ്ടു വര്‍ഷത്തില്‍ പുഴയ്ക്കല്‍, തൃശൂര്‍ മെഡിക്കല്‍ കോളേജ്,  വരന്തരപ്പിള്ളി, എളനാട് 33 കെവി സബ്‌സ്റ്റേഷനുകൾ പൂർത്തീകരിക്കും. തൃശൂര്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിന് 50 സെന്റ് സ്ഥലം നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം വാങ്ങികൊണ്ട് 2023 ആഗസ്‌ത്തില്‍ നിര്‍മാണം ആരംഭിച്ചിരുന്നു. അപകട സാധ്യത കുറയ്ക്കുന്ന നൂതന സാങ്കേതികവിദ്യയായ കവേര്‍ഡ് കണ്ടക്ടറാണ് ഇവിടെ ഉപയോഗിക്കുന്നത്. 
പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ആവശ്യങ്ങള്‍ക്കും  മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 
ചടങ്ങിൽ  മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുധ ദിലീപ്, ലളിത ബാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ധനീഷ്, ജോസ് ജെ ചിറ്റിലപ്പള്ളി, കെ ആർ ജോജോ, ജെന്‍സി ബിജു,   പി കെ ഡേവിസ്,  സജീവ് പൗലോസ്,   കെ ദിനേശ് , രാജു പാലത്തിങ്കൽ, ഗിരിഷ് മണപെട്ടി എന്നിവർ സംസാരിച്ചു. 
7.7 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. പുത്തന്‍ചിറ, മാള, ചാലക്കുടി സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന തുമ്പൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍, കടുപ്പശേരി, കുഴിക്കാട്ടുശേരി, കൊറ്റനല്ലൂര്‍ പ്രദേശങ്ങളിലെ   കാല്‍ ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top