കൽപ്പറ്റ
വയനാട് വന്യജീവി സങ്കേതത്തിന്റെ ഇക്കോ സെൻസിറ്റീവ് സോൺ നിർദേശവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടക്കുന്നതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. വടക്കനാട്, വള്ളുവാടി, ചെതലയം, നൂൽപ്പുഴ, മുത്തങ്ങ തുടങ്ങിയ പ്രദേശങ്ങൾ ഇക്കോ സെൻസിറ്റീവ് സോൺ നിർദേശത്തിൽ വന്യജീവി സങ്കേതമായിട്ടാണ് രേഖപ്പെടുത്തിയത് എന്നും പ്രദേശങ്ങൾ വന്യജീവി സങ്കേതമായി ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് തെറ്റായ പ്രചാരണം. നിർദേശത്തിൽ ഈ പ്രദേശങ്ങൾ വന്യജീവി സങ്കേതമായി രേഖപ്പെടുത്തുകയോ വന്യജീവി സങ്കേതമാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമള്ള ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കി ദൂരപരിധി പൂജ്യം കിലോമീറ്ററായി നിശ്ചയിച്ചാണ് നിർദേശം. വന്യജീവി സങ്കേതത്തിനുള്ളിൽവരുന്ന 19.09 സ്‌ക്വയർ കിലോ മീറ്റർ വിസ്തീർണമുള്ള റവന്യു പ്രദേശങ്ങൾ ഇക്കോ സെൻസിറ്റീവ് സോണായി നിജപ്പെടുത്തിയാണ് നിർദേശവും അതിർത്തി മാപ്പുകളും സമർപ്പിച്ചിട്ടുള്ളത്. തെറ്റായ പ്രചാരണത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..