08 September Sunday

കഡൂരയിലെ കാട്ടാനകളെ വനത്തിലേക്ക്‌ തുരത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
മേപ്പാടി
കഡൂര മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ബുധൻ രാവിലെ വനത്തിലേക്ക്‌ തുരത്തും.  പ്രദേശവാസികളും വനപാലകരും നടത്തിയ ചർച്ചയിലാണ്‌  തീരുമാനം. നിരന്തരം കാട്ടാനശല്യമുള്ള ഇവിടെ തിങ്കൾ രാത്രിയും കാട്ടാനയെത്തി. നെല്ലിമുണ്ട ജുമാ മസ്‌ജിദ്‌ ഗേറ്റ്‌ തകർത്തു.
പത്ത്‌ ദിവസത്തോളമായി കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കയാണ്‌ കഡൂര, അമ്പലക്കുന്ന്‌, പാറക്കാംവയൽ, പത്താംനമ്പർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ.  കഡൂരയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിലാണ്‌ ആനകൾ തമ്പടിക്കുന്നത്‌. പകൽ സമയത്തടക്കം ജനവാസ കേന്ദ്രങ്ങളിലേക്ക്‌ ഇറങ്ങുന്നതും പതിവായി. സന്ധ്യയായാൽ തുടർച്ചയായി ജനവാസ കേന്ദ്രത്തിലെത്തും.  ജനങ്ങൾക്ക്‌  പുറത്തിറങ്ങാനാവില്ല. വൻ കൃഷിനാശമാണ്‌ പ്രദേശത്തുണ്ടായത്‌. തേയില തൊഴിലാളികൾക്കും കാട്ടാന ഭീഷണിയായി.   വനപാലകർ എത്തുന്നുണ്ടെങ്കിലും  കാട്ടാനശല്യത്തിന്‌ ഫലപ്രദമാവുന്നില്ല. 
ഇതേ തുടർന്ന്‌ ചൊവ്വ രാവിലെ സ്ഥലത്തെത്തിയ വനപാലകരെ പ്രദേശവാസികൾ  തടഞ്ഞുവച്ചു. തുടർന്ന്‌ സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒ അജിത്‌ കെ രാമൻ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ചനടത്തി.   കാപ്പിത്തോട്ടത്തിൽ തമ്പടിച്ച കാട്ടാനകളെ ബുധൻ രാവിലെ റബർ ബുള്ളറ്റ്‌ അടക്കം പ്രയോഗിച്ച്‌ വനത്തിലേക്ക്‌ തുരത്താൻ ധാരണയായി.  ജനജാഗ്രതാ സമിതി നേതൃത്വത്തിൽ വനാതിർത്തിയിൽ വാച്ചറെ നിയമിക്കാനും തീരുമാനമായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top