08 September Sunday
കാട്ടാനകളെ തുരത്തും

മുത്തുമാരിക്ക്‌ കുങ്കിയാനകളുടെ കാവൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

തൃശ്ശിലേരി മുത്തുമാരിയിൽ കാട്ടാനകളെ തുരത്താനായി എത്തിച്ച കുങ്കിയാന

മാനന്തവാടി
തൃശ്ശിലേരി മുത്തുമാരിയെ ദിവസങ്ങളായി ഭീതിയിലാക്കുകയും വ്യാപകമായി കൃഷികൾ നശിപ്പിക്കുകയുംചെയ്യുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു. 
മുത്തങ്ങ ആനപ്പന്തിയിൽനിന്നുള്ള രണ്ട്‌ കുങ്കികളെയാണ്‌ മുത്തമാരിയിൽ ഇറക്കിയത്‌.  ഭരത്, ഉണ്ണികൃഷ്ണൻ എന്നീ ആനകളെയാണ്‌ കൊണ്ടുവന്നത്‌.
  ഉണ്ണികൃഷ്ണനെ വ്യാഴം പകൽ പന്ത്രണ്ടോടെയും ഭരതിനെ വൈകിട്ട്‌  ആറരയോടെയും വാഹനത്തിൽ മുത്തുമാരി കവലയിൽ കൊണ്ടുവന്നു. ഇവിടെനിന്ന്‌ നടത്തി മുത്തുമാരി മലയടിവാരത്തെത്തിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്  നിർത്തിയിട്ടുള്ളത്. വനത്തിൽനിന്ന്‌ കാട്ടാനകൾ ഇറങ്ങിയാൽ കുങ്കികളെക്കൊണ്ട്‌ തുരത്തിക്കും. 
വനം വകുപ്പ്‌ പ്രതിരോധ നടപടികൾ ശക്തമാക്കിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. പ്രദേശത്തെ ഏക്കർ കണക്കിനു കൃഷിയാണ്‌  കുറഞ്ഞദിവസങ്ങൾക്കൊണ്ട്‌ കാട്ടാനകൾ നശിപ്പിച്ചത്. പലരും ആനകളുടെ മുമ്പിൽനിന്ന്‌ തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു. 
വനംവകുപ്പ് രാത്രി പട്രോളിങ്‌ കാര്യക്ഷമമാക്കുകയും കൂടുതൽ ജീവനക്കാരെയും റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും രാത്രിയിൽ പ്രദേശത്ത് വിന്യസിക്കുകയും ചെയ്‌തു. രണ്ടുദിവസമായി കാട്ടാന ഇറങ്ങിയിട്ടില്ല. കുങ്കിയാകളുടെ സാന്നിധ്യം മനസ്സിലായാൽ കാട്ടാനകൾ ജനവാസ മേഖലകളിൽനിന്ന്‌ അകന്നുപോകുമെന്ന പ്രതീക്ഷയിലാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ.  മുത്തുമാരിക്കു സമീപത്തുള്ള അരീക്കര ഭാഗങ്ങളിൽ  കഴിഞ്ഞ ദിവസവും കാട്ടാനകൾ ഇറങ്ങി.  കിടങ്ങ്‌ ഇടിച്ചുനിരത്തിയാണ്‌ കൃഷിയിടത്തിൽ എത്തുന്നത്‌.  തൂക്കുവേലി ഫെൻസിങ് ഉണ്ടെങ്കിലും അതിനുമുകളിൽ മരങ്ങളും മറ്റും മറിച്ചിട്ട്‌ വേലി മറികടക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top