28 October Monday

ആനപ്പാറ കടുവ ദൗത്യം കൂട്‌ നൽകാൻ സമ്മതമറിയിച്ച്‌ കർണാടകം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

 

കൽപ്പറ്റ
ചുണ്ടേൽ ആനപ്പാറയിൽ പശുക്കളെ ആക്രമിച്ചുകൊന്ന  യെ പിടികൂടാനുള്ള വലിയ കൂടിനായി വനം വകുപ്പ് ഞായറാഴ്ച കർണാടകം ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകും. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മൈസൂരു ഡിവിഷനിലെത്തി കൂട് കണ്ടിരുന്നു. നൽകാൻ സമ്മതമാണെന്ന് കർണാടകം വനം വകുപ്പ് അറിയിച്ചതായി ഡിഎഫ്ഒ പറഞ്ഞു. ഔദ്യോഗിക നടപടികൾക്കുശേഷം കൂട് ആനപ്പാറയിലെത്തിച്ച് സ്ഥാപിക്കും. 32 അടി നീളവും 10 അടി വീതിയുമുള്ള ഭീമൻ കൂടാണ്‌. ക്രെയിൻ ഉൾപ്പെടെ ഉപയോഗിച്ചാകും ഭാരമേറിയ കൂട്‌ സ്ഥാപിക്കുക. നാല്‌ കടുവകളാണ്‌ ആനപ്പാറമേഖലയിൽ ഭീതി പരത്തുന്നത്‌. അമ്മയും ഒരുവയസ്സുകഴിഞ്ഞ മൂന്ന്‌ കുട്ടികളുമാണുള്ളത്‌. 
നാല്‌ കടുവകളെയും ഒരുമിച്ച് കൂട്ടിലാക്കാനുള്ള ദൗത്യം വെല്ലുവിളിയാണ്‌.  പ്രദേശത്ത് വനപാലകരുടെ നിരീക്ഷണം തുടരുകയാണ്. ഞായറാഴ്‌ചയാണ്‌ കടുവ ആനപ്പാറയിൽ പശുക്കളെ ആക്രമിച്ചത്‌. തോട്ടത്തിൽ മേയാൻവിട്ട മൂന്ന്‌ പശുക്കളെ കൊന്നു. തുടർന്ന്‌ സ്ഥാപിച്ച കാമറ ട്രാപ്പിൽ കടുവകളുടെ ചിത്രം പതിഞ്ഞു. ഇരയായി വച്ച പശുക്കളുടെ ജഡം പിന്നീട്‌ പലതവണകളിലായെത്തി ഭക്ഷിച്ചു. ആനപ്പാറ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ ക്യാമ്പ് ചെയ്‌ത്‌ വനപാലകസംഘം 24 മണിക്കൂറും മേഖലയിൽ പട്രോളിങ് നടത്തുന്നുണ്ട്. യാത്രക്ക്‌ ആവശ്യാനുസരണം നാട്ടുകാരെ സഹായിക്കുന്നുമുണ്ട്‌.  വാഹന സൗകര്യം നൽകുന്നുണ്ട്‌. 
രാത്രിയിൽ ആർആർടി അംഗങ്ങളടക്കം റോഡരികിൽനിന്നാണ്‌ സുരക്ഷ ഉറപ്പാക്കുന്നത്. മുമ്പ് വയനാട് ചുരത്തിലും വൈത്തിരി ഭാഗത്തും കണ്ട കടുവകളാണ്‌ ആനപ്പാറയിലെത്തിയതെന്നാണ്‌ വനം വകുപ്പിന്റെ വിലയിരുത്തൽ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top